ഉയർന്നു പ്രതിരോധത്തിന്റെ പടപ്പാട്ട്
കോഴിക്കോട് രാജ്യത്തിന്റെ മതനിരപേക്ഷതയേയും ജനാധിപത്യത്തെയും കശാപ്പുചെയ്യുന്നവർക്കെതിരെ പ്രതിരോധത്തിന്റെ പടപ്പാട്ടുയർന്നു. ചൊല്ലിയും പറഞ്ഞും രംഗഭാഷ്യമൊരുക്കിയും ഇന്ത്യയെന്ന ആശയത്തിന് കരുത്തേകിയ വൈവിധ്യങ്ങളിലേക്ക് അവർ വിരൽ ചൂണ്ടി. വിഭജനത്തിനും വിദ്വേഷത്തിനുമെതിരായ ഒത്തുചേരലായി പുരോഗമന കലാ സാഹിത്യസംഘം ഉത്തരമേഖലാ സാംസ്‌കാരിക സംഗമം. കോഴിക്കോട് നടക്കാവ് ഗേൾസ് വിഎച്ച്‌എസ്‌എസിൽ സംഗമം ഡോ. സുനിൽ പി ഇളയിടം ഉദ്‌ഘാടനംചെയ്‌തു. ഇ പി രാജഗോപാലൻ അധ്യക്ഷനായി. ഖദീജ മുംതാസ്, ജി എസ് പ്രദീപ്, മുരുകൻ കാട്ടാക്കട, ഡോ. കെ പി മോഹനൻ, സാവിത്രി ശ്രീധരൻ, എം കെ മനോഹരൻ, എ ഗോകുലേന്ദ്രൻ, ഡോ. ജിനേഷ് കുമാർ എരമം, ബഷീർ ചുങ്കത്തറ, ഡോ. മിനി പ്രസാദ്, സുനിൽ അശോകപുരം, സതീഷ് കെ സതീഷ്, മണമ്പൂർ രാജൻ ബാബു എന്നിവർ സംസാരിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ ഡോ. യു ഹേമന്ത് കുമാർ സ്വാഗതവും കെ കെ സി പിള്ള നന്ദിയും പറഞ്ഞു. കാസർകോട് മുതൽ തൃശൂർ വരെയുള്ള ഏഴ് ജില്ലകളിലുള്ളവർക്കുപുറമെ ഭോപാൽ, കൊൽക്കത്ത എന്നിവിടങ്ങളിലെ പ്രതിനിധികളും പങ്കെടുത്തു. ഗാനാലാപനം, നാടകം, ഏകാഭിനയം, മൂകാഭിനയം, സംഗീത ശിൽപ്പം, പരിചമുട്ട്‌കളി തുടങ്ങിയവ അരങ്ങേറി. സമാപന സമ്മേളനം കെ ഇ എൻ ഉദ്‌ഘാടനംചെയ്‌തു. സാഹിത്യസംഘം ജില്ലാ പ്രസിഡന്റ് എ കെ രമേശ് അധ്യക്ഷനായി. കെ പി രാമനുണ്ണി, പി കെ പാറക്കടവ്, പുരുഷൻ കടലുണ്ടി, ഡോ. എം സത്യൻ, കലാമണ്ഡലം സത്യവ്രതൻ, വിൽസൺ സാമുവൽ, ഐസക് ഈപ്പൻ എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ജാനമ്മ കുഞ്ഞുണ്ണി സ്വാഗതവും വനിതാസാഹിതി ജില്ലാ സെക്രട്ടറി വി ബിന്ദു നന്ദിയും പറഞ്ഞു. കോഴിക്കോട് അബ്ദുൾ നാസറും സംഘവും അവതരിപ്പിച്ച ഗസലുമുണ്ടായി. Read on deshabhimani.com