ക്വട്ടേഷൻ സംഘം പിടിയിൽ

മാറാട് യുവാവിനെ ക്രൂരമായി മർദിച്ച ക്വട്ടേഷൻ സംഘാംഗങ്ങളെ അറസ്റ്റ് ചെയ്ത് 
കമീഷണർ ഓഫീസിൽ കൊണ്ടുവന്നപ്പോൾ


കോഴിക്കോട്  യുവാവിനെ ക്രൂരമായി മർദിച്ച ക്വട്ടേഷൻ സംഘത്തിലെ മൂന്നുപേർ പിടിയിൽ.  മാത്തോട്ടം സ്വദേശിയും ഏവിയേഷൻ കോഴ്സ് വിദ്യാർഥിയുമായ യുവാവിനെ ക്രൂരമായി  മർദിക്കുന്നതിനായി ക്വട്ടേഷൻ ഏറ്റെടുത്ത സംഘത്തിലെ മൂന്ന് പേരെയാണ്‌ ജില്ലാ പൊലീസ് മേധാവി രാജ്പാൽ മീണയുടെ നിർദേശപ്രകാരം ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ ഇ ബൈജുവിന്റെ കീഴിലെ സിറ്റി സ്പെഷ്യൽ ആക്‌ഷൻ ഗ്രൂപ്പും  മാറാട് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്‌. പയ്യാനക്കൽ സ്വദേശി മുഫീദ മൻസിലിൽ ടി വി ഷംസുദ്ദീൻ (31), ചക്കുംകടവ് ആനമാട് അരീക്കാടൻ വീട്ടിൽ മുഹമ്മദ് റഫീക്ക് (34), പയ്യാനക്കൽ കീഴിൽപറമ്പ് ഷഹദ് മൻസിലിൽ കെഫ്സീബ് (31) എന്നിവരാണ് പിടിയിലായത്.  വിദേശത്തുള്ള പയ്യാനക്കൽ സ്വദേശിയുടെ ഭാര്യയുമായി യുവാവിനുള്ള സൗഹൃദമാണ് ക്വട്ടേഷന്‌ കാരണമായത്. സുഹൃത്തുക്കളോട് കാര്യം പറയുകയും അവർ ക്വട്ടേഷൻ ഏറ്റെടുക്കുകയുമായിരുന്നു.  സംഘം ആളൊഴിഞ്ഞ ഗ്രൗണ്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി യുവാവിനെ  ക്രൂരമായി മർദിച്ചു.  യുവാവിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ  പ്രതികൾ മൊബൈൽഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയി. പ്രതികൾ കർണാടക ഭാഗത്തേക്ക് യാത്ര ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കിയ അന്വേഷക സംഘം ഉടുപ്പിയിലേക്ക് പോയി, ട്രെയിനിൽ  വരികയായിരുന്ന  പ്രതികളെ സബ്‌ ഇൻസ്പെക്ടർ ഒ  മോഹൻദാസിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്ത് കോഴിക്കോട്ട്‌ എത്തിക്കുകയായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. പിടിയിലായ ഷംസുദ്ദീൻ കസബ ഗോൾഡ് കവർച്ച കേസിലെ പ്രതിയാണ്.  സീനിയർ സിപിഒമാരായ ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സിപിഒമാരായ സുമേഷ് ആറോളി, അർജുൻ എ കെ, മാറാട് സ്റ്റേഷൻ സബ്‌ ഇൻസ്പെക്ടർ ശശികുമാർ കെ വി, എഎസ്ഐ വി വി സജിത്ത് കുമാർ സീനിയർ സിപിഒ മാമുക്കോയ എന്നിവരാണ് കേസന്വേഷണം നടത്തിയത്. Read on deshabhimani.com

Related News