മഴയായ് പെയ്‌ത് പുല്ലാങ്കുഴല്‍ കച്ചേരി
കോഴിക്കോട് സംഗീത മഴയുടെ കുളിരണിയിച്ച് ഹരിപ്രസാദ് ചൗരസ്യയുടെ ഹിന്ദുസ്ഥാനി പുല്ലാങ്കുഴൽ കച്ചേരി. ഐഐഎമ്മിൽ മൂന്നുനാൾ കലാവിരുന്നായി പെയ്‌ത ‘ശ്രുതി അമൃത്' കലാപരിപാടിയുടെ സമാപന ദിവസമാണ് പുല്ലാങ്കുഴൽ മാന്ത്രികന്റെ മാസ്‌മരിക പ്രകടനം. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര സാംസ്‌കാരിക മന്ത്രാലയവും സാംസ്കാരിക സന്നദ്ധ സംഘടനയായ സ്പിക് മാക്കെയും ചേർന്നാണ് ‘ശ്രുതി അമൃത്' സംഘടിപ്പിച്ചത്. പ്രശസ്‌ത തബല വിദ്വാൻ രാം കുമാർ മിശ്രക്കൊപ്പമാണ് പുല്ലാങ്കുഴൽ കച്ചേരി നടന്നത്. ആദ്യദിനമായ വെള്ളിയാഴ്‌ച സൂരജ് നമ്പ്യാരുടെ കൂടിയാട്ടവും വാർസി സഹോദരന്മാരുടെ ഖവാലിയും അരങ്ങേറി. ശനിയാഴ്‌ച എസ് സൗമ്യയുടെ കർണാടിക് കച്ചേരിയും ഉസ്താദ് ബഹാഉദ്ദീൻ ഡാഗറിന്റെ രുദ്രവീണ അവതരണവുമുണ്ടായി. നിരവധിപേരാണ് പരിപാടി ആസ്വദിക്കാൻ എത്തിയത്. Read on deshabhimani.com