പുതുപ്പാടി എഫ്എൽടിസി സജ്ജം; ഇന്നുമുതൽ രോഗികളെ പ്രവേശിപ്പിക്കും



താമരശേരി പുതുപ്പാടി പഞ്ചായത്ത് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ്‌ സെന്റർ സജ്ജമായി. ചൊവ്വാഴ്‌ച മുതൽ രോഗികളെ പ്രവേശിപ്പിക്കും. കൈതപ്പൊയിൽ ലിസ കോളേജ് കെട്ടിടത്തിലെ മൂന്ന് നിലകളിലായി ഒരുക്കിയ ചികിത്സാകേന്ദ്രത്തിൽ 160 കിടക്കകളാണ് ഒരുക്കിയിരിക്കുന്നത്. ആവശ്യമെങ്കിൽ 250 കിടക്കകൾവരെ ഒരുക്കാൻ സ്ഥലമുണ്ട്. തിങ്കളാഴ്‌ച പഞ്ചായത്ത് പ്രസിഡന്റ് പി ആർ രാകേഷ് തുറന്നുകൊടുത്തു. ഡെപ്യൂട്ടി കലക്ടർ ടി ജിനിൽകുമാർ, വൈസ്‌ പ്രസിഡന്റ് കുട്ടിയമ്മ മാണി, തഹസിൽദാർ സി മുഹമ്മദ് റഫീഖ്, ആരോഗ്യ സ്റ്റാൻഡിങ്‌‌ കമ്മിറ്റി ചെയർമാൻ എം ഇ ജലീൽ, നോഡൽ ഓഫീസർ ഡോ. സഹദേവൻ, ലിസാ കോളേജ് മാനേജർ ഫാ. ബോബി എന്നിവർ പങ്കെടുത്തു.  ജില്ലയിലെ രോഗികളെ പ്രവേശിപ്പിക്കുന്ന രണ്ടാമത്തെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാണ് പുതുപ്പാടി. താമരശേരി ഗവ. താലൂക്ക് ആശുപത്രിയിലെ ഡോ. എ എൻ സഹദേവന്റെ നേതൃത്വത്തിൽ മൂന്നുവീതം ഡോക്ടർമാരെയും നേഴ്‌സുമാരെയും നാല് ശുചീകരണവിഭാഗം ജീവനക്കാരും തെരഞ്ഞെടുത്ത ആർആർടി വളന്റിയർമാരുമാണ് സെന്ററിൽ രോഗികളെ പരിചരിക്കുക.  ഡോക്ടർമാർക്കും നേഴ്‌സുമാർക്കുമായി രണ്ടുവീതം മുറികളും ശുചീകരണ വിഭാഗം ജീവനക്കാർക്കായി ഒരു മുറിയും നിരീക്ഷണത്തിലുള്ളവർക്കായി മുപ്പത് ശുചിമുറികളും, മുകൾനിലകളിലേക്ക് പിപിഇ കിറ്റ് ധരിച്ച് കയറാനും ഇറങ്ങാനും കോണിപ്പടി പ്രത്യേകമായി തരംതിരിച്ചിട്ടുണ്ട്.  രണ്ട് രോഗികൾക്ക് ഒന്നെന്ന കണക്കിൽ മൊബൈലും മറ്റും ചാർജ്‌ ചെയ്യാനുള്ള പ്ലഗ്, വിനോദത്തിനുള്ള സ്ഥലം, ഭക്ഷണമുറി തുടങ്ങിയ സംവിധാനങ്ങളും സെന്ററിൽ സജ്ജമാണ്. വിവിധ സംഘടനകളും കൂട്ടായ്മകളും വ്യാപാരസ്ഥാപനങ്ങളും സെന്ററിലേക്ക് സൗജന്യമായാണ് സാമഗ്രികൾ സംഭാവനചെയ്‌തത്. ജില്ലാഭരണ വിഭാഗവും കൈത്താങ്ങൊരുക്കി. Read on deshabhimani.com

Related News