അശാസ്ത്രീയ ഓവുചാൽ
നിർമാണത്തിനെതിരെ പ്രതിഷേധം



 ചോറോട് ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ചോറോട് ഭാഗത്ത്‌ നടക്കുന്ന അശാസ്ത്രീയ ഓവുചാൽ നിർമാണത്തിനെതിരെ ജനകീയ സമിതി  മാർച്ച് നടത്തി. വെള്ളക്കെട്ട് കാരണം ദുരിതമനുഭവിക്കുന്ന നൂറുകണക്കിനാളുകൾ പങ്കെടുത്തു. ഭൂമിയുടെ പ്രത്യേകത കണക്കിലെടുക്കാതെയാണ്‌ ഓവുചാൽ നിർമാണം. നിലവിലുള്ള രീതി തുടർന്നാൽ ഇരുനൂറിലേറെ വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാവും.  തുടക്കം മുതൽ ആക്ഷൻ കമ്മിറ്റി ദേശീയപാത അധികൃതർക്കും എംഎൽഎ, എംപി എന്നിവർക്കും പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം ദേശീയപാത അതോറിറ്റി എൻജിനിയർമാരും കരാർ കമ്പനി പ്രതിനിധികളും സ്ഥലം സന്ദർശിച്ച്‌ എംഎൽഎയുടെ സാന്നിധ്യത്തിൽ പ്രശ്നം പരിഹരിക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നു. ഉറപ്പ് പാലിക്കാതെ നിർമാണം പഴയതുപോലെ തുടരുന്ന സാഹചര്യത്തിൽ നാട്ടുകാർ പണി തടസ്സപ്പെടുത്തി. വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്ന ഓവുചാൽ നിർമിക്കാൻ നടപടി സ്വീകരിക്കുന്നത് വരെ സമരം തുടരുമെന്ന് ജനകീയ സമിതി നേതാക്കൾ പറഞ്ഞു.  വാർഡംഗം കെ കെ റിനീഷ്, ആർ വിശ്വൻ, കെ ജയരാജ്, ടി ശശീന്ദ്രൻ, ടി എച്ച് രാജേന്ദ്രൻ, പവിത്രൻ ആവണി, എൻ ടി അജിനാസ്, ആർ കെ രമേഷ് ബാബു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News