ചെണ്ടകൊട്ടി വോട്ടു തേടി സ്ഥാനാര്‍ഥി
നാദാപുരം ചെണ്ടകൊട്ടിയും താളംപിടിച്ചും പാട്ട് പാടിയും വോട്ടര്‍മാരെ സമീപിക്കുകയാണ് സ്ഥാനാര്‍ഥി. തൂണേരി പഞ്ചായത്തിലെ പതിനാലാം വാർഡ് എൽഡിഎഫ് സ്ഥാനാര്‍ഥി ടി എന്‍ രഞ്ജിത്താണ് വേറിട്ട രീതിയില്‍ വോട്ടര്‍മാരുടെ മുന്നിലെത്തിയത്. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായ 14ാം വാര്‍ഡ് സംവരണ സീറ്റാണ്. സിപിഐ എം സ്ഥാനാര്‍ഥിയായ രഞ്ജിത്ത് കേരളോത്സവത്തില്‍ സംസ്ഥാന തലത്തില്‍ ചെണ്ടമേളത്തിലും മിമിക്രിയിലും നാടന്‍പാട്ട് ഇനങ്ങളിലും സമ്മാനം നേടിയിട്ടുണ്ട്. വീടുകളിലെത്തിയാല്‍ കുട്ടികള്‍ക്ക് മുന്നിലും മുതിര്‍ന്നവര്‍ക്ക് മുന്നിലും ഒന്നിച്ച് താളമടിച്ച് പാട്ട് പാടിയാണ് വോട്ട് ചോദിക്കുന്നത്. ടൗണുകളില്‍ ചെണ്ടകൊട്ടി സ്ഥാനാര്‍ഥിയുടെ വരവറിയിച്ച് വോട്ട് അഭ്യര്‍ഥിക്കുന്നത് മേഖലയിലെ ആദ്യ കാഴ്ചയാണ്. പരമ്പരാഗതമായി കിട്ടിയ തൊഴിലും തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് കൊഴുപ്പുകൂട്ടാന്‍ കഴിയുന്നുണ്ടെന്നാണ് രഞ്ജിത്ത് പറയുന്നത്. രഞ്ജിത്തിന്റെ പ്രചാരണം കാണാന്‍ കുട്ടികളും നാട്ടുകാരും റോഡരികിലും പറമ്പുകളിലും കാത്തുനില്‍ക്കുന്നു. വഴിയില്‍ തൊഴിലാളികളെ കണ്ടാല്‍ നാട്ടിപ്പാട്ടും മാപ്പിളപ്പാട്ടും പാടി രസകരമായാണ് വോട്ടഭ്യര്‍ഥന. Read on deshabhimani.com