പാർടിയെ തൊട്ടാൽ തീപ്പന്തമാകും
വടകര ചീക്കിലോട് സിപിഐ എം ബ്രാഞ്ച് ഓഫീസ് കെട്ടിടം ഉദ്‌ഘാടനംചെയ്ത് കോടിയേരി ബാലകൃഷ്ണൻ പ്രസംഗിക്കുന്നതിനിടയിലാണ് ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്‌കരൻ പേപ്പർ കഷ്‌ണം നൽകിയത്. അത് വായിച്ച കോടിയേരിയുടെ വാക്കുകളിൽ കനംനിറഞ്ഞു. അതുവരെ കണ്ട സൗമ്യത വിട്ടു. ‘‘സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കോൺഗ്രസ് ഭീകരവാദികളുടെ സമരമുറ സ്വീകരിക്കുകയാണ്. മുഖ്യമന്ത്രിയെ ജീവിക്കാൻ അനുവദിക്കില്ല എന്നാണെങ്കിൽ അദ്ദേഹത്തിന്റെ സുരക്ഷ പാർടി ഏറ്റെടുക്കും. പിന്നെ ഒരു പ്രതിഷേധക്കാരനും ആ വഴിക്ക് വരില്ല’’–- സദസ്സിൽ നിറഞ്ഞ കൈയടി. 2022 ജൂൺ 13ന് മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ വധശ്രമമാണ് കോടിയേരിയെ പ്രകോപിപ്പിച്ചത്. അതിനുശേഷം നവീകരിച്ച പുറമേരി ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്‌ഘാടന വേദിയിലും കോടിയേരി കത്തിക്കയറി. വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിച്ചാൽ പാർടി തീപ്പന്തമാകുമെന്ന് ഓർമപ്പെടുത്തിയാണ് പ്രസംഗം അവസാനിച്ചത്. കോടിയേരിയുടെ ജില്ലയിലെ അവസാന പൊതുപരിപാടിയും അതായിരുന്നു. ജില്ലയിലെ പാർടി വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്ന കോടിയേരി ഇനിയില്ലെന്ന വേദനയിലാണ് നാട്. Read on deshabhimani.com