ജില്ലാ സഹകരണ ആശുപത്രി പുരസ്‌കാര നിറവിൽ

കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി


കോഴിക്കോട്‌ ആതുരസേവന രംഗത്ത്‌ അമ്പതാണ്ടോടടുക്കുന്ന കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി വീണ്ടും പുരസ്‌കാര നിറവിൽ. 2021ലെ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ സഹകരണ ആശുപത്രിയായാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. അന്തർദേശീയ സഹകരണ ദിനാഘോഷത്തിന്റെ ഭാഗമായാണ് പുരസ്‌കാരം. കഴിഞ്ഞ വർഷവും ഈ അവാർഡ്‌ ലഭിച്ചിരുന്നു. 2017ൽ രാജ്യത്തെ മികച്ച ജില്ലാ സഹകരണ സംഘത്തിനുള്ള കേന്ദ്ര സർക്കാർ പുരസ്‌കാരവും ലഭിച്ചു.  1973ൽ കോഴിക്കോട് പട്ടുതെരുവിലെ വാടകക്കെട്ടിടത്തിൽ 25 കിടക്കകളുമായാണ്‌ തുടങ്ങിയത്‌. പിന്നീട്‌ നഗരത്തിൽ എരഞ്ഞിപ്പാലം മിനി ബൈപാസിനടുത്ത് മൂന്നേക്കറിൽ നാല്‌ ബഹുനില കെട്ടിടങ്ങളിലായി സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു.  എൻഎബിഎച്ച്, ഐഎസ്ഒ, എൻഎബിഎൽ തുടങ്ങിയ ഗുണനിലവാര അംഗീകാരവും കരസ്ഥമാക്കിയിട്ടുണ്ട്. എല്ലുരോഗം, ജനറൽ മെഡിസിൻ, ഉദരരോഗം എന്നീ വിഭാഗങ്ങളിൽ ഡോക്ടർമാർക്കുള്ള ബിരുദാനന്തര ബിരുദ പഠനം നടന്നുവരുന്നു. നഴ്സിങ്‌ സ്കൂളും പ്രവർത്തിക്കുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പ്രത്യേക ബ്ലോക്ക് ജനനി - കഴിഞ്ഞ ജൂൺ 12നാണ് മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിച്ചത്. കാർഡിയോ തൊറാസിക് സർജറിക്കായി പ്രത്യേക ബ്ലോക്ക്, മലിനജല ശുദ്ധീകരണ പ്ലാന്റ്, നൂറുകിടക്കകളുടെ സൗകര്യമുള്ള പുതിയ ബ്ലോക്ക് തുടങ്ങിയ വികസന പ്രവർത്തനങ്ങൾ നടക്കുന്നു. പ്രൊഫ. പി ടി അബ്ദുൾ ലത്തീഫ് ചെയർമാനും കെ കെ ലതിക വൈസ് ചെയർപേഴ്സണും എ വി സന്തോഷ് കുമാർ സിഇഒയും ഡോ. അരുൺ ശിവശങ്കർ മെഡിക്കൽ ഡയറക്ടറുമായ സമിതിയാണ്‌ നേതൃത്വം നൽകുന്നത്. Read on deshabhimani.com

Related News