ചാലിയത്ത് മത്സ്യത്തൊഴിലാളികൾ 
റോഡ് ഉപരോധിച്ചു



ഫറോക്ക്  മീൻപിടിത്തത്തിനുപോയ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി യുവാവ് അലി അഷ്കറിനായുള്ള തിരച്ചിൽ ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം മത്സ്യത്തൊഴിലാളികൾ ചാലിയത്ത് റോഡ് ഉപരോധിച്ചു. വെള്ളി പകൽ മൂന്നരയോടെ ആരംഭിച്ച ഉപരോധം രാത്രി 7.35നാണ് അവസാനിപ്പിച്ചത്. ചാലിയം അമാന ജങ്ഷനിൽ വടംകെട്ടിയും  മീൻപിടിത്ത വള്ളംവച്ചുമാണ്‌ റോഡ്‌ ഉപരോധിച്ചത്‌. സമീപത്തെ ചില ചെറു റോഡുകളും കയർ കെട്ടി തടഞ്ഞു. പ്രതിഷേധത്തെ തുടർന്ന് വിവിധ ജില്ലകളിലെയും ഇതര സംസ്ഥാനങ്ങളിലെയും ദീർഘദൂര യാത്രക്കാർ ഉൾപ്പെടെ വലഞ്ഞു. വൈകിട്ട് കോഴിക്കോട് തഹസിൽദാർ എ എം പ്രേംലാൽ, സിറ്റി ട്രാഫിക്ക് അസി. കമീഷണർ പി കെ സന്തോഷ് കുമാർ, ഇൻസ്പെക്ടർമാരായ വി സിജിത്ത്, പി ആർ സുനു എന്നിവർ പ്രതിഷേധക്കാരുമായി സംസാരിച്ചാണ് ഉപരോധം അവസാനിപ്പിച്ചത്. മന്ത്രി പി എ  മുഹമ്മദ് റിയാസ് കലക്ടർക്ക് നൽകിയ നിർദേശപ്രകാരം ബേപ്പൂരിൽനിന്ന്‌ തിരച്ചിലിനായി ബോട്ടുകൾ അയക്കാമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ നൽകിയ ഉറപ്പ് തഹസിൽദാർ സമരക്കാരെ അറിയിച്ചു. മണിക്കൂറുകൾ ജനങ്ങളുടെ സഞ്ചാരം മുടക്കിയതിൽ പ്രദേശവാസികളിൽ വലിയൊരു വിഭാഗത്തിന് വിയോജിപ്പുണ്ടെങ്കിലും പ്രത്യേക സാഹചര്യത്തിൽ ആരും എതിർപ്പുമായി പരസ്യമായി രംഗത്തുവന്നില്ല. സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പ്‌ ചെയ്‌തിരുന്നു. Read on deshabhimani.com

Related News