മന്ത്രിതല യോഗത്തിൽ 
മണൽവിലയിൽ തീരുമാനം



വടകര കക്കട്ടിക്കടവിലെ മണൽവില വർധനയ്‌ക്ക്‌ മന്ത്രിതല ചർച്ചയിൽ പരിഹാരമായി. വില ലോഡിന് 1200 രൂപയായി കുറയ്‌ക്കും. മൂന്ന് ടണ്ണുള്ള  ലോഡിന് 1450 രൂപയാണ് നിലവിൽ ഈടാക്കിയിരുന്നത്. സംസ്ഥാനത്ത് ഏറ്റവും  ഉയർന്ന മണൽവിലയാണിത്. മന്ത്രിമാരായ എം ബി രാജേഷ്, അഹമ്മദ് ദേവർകോവിൽ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ഉദ്യോഗസ്ഥ–-തൊഴിലാളി നേതാക്കളുടെ യോഗത്തിലാണ് മണലിന് വിലകുറച്ച് നൽകാൻ തീരുമാനമായത്. മണൽവില കൂടിയത് വിൽപ്പന ഗണ്യമായി കുറയാൻ ഇടയാക്കുകയും തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുകയുംചെയ്തിരുന്നു. കക്കട്ടി മണലിന് വൻ ഡിമാൻഡ്‌ ആയിരുന്നു. 
ഓൺലൈനിലൂടെ മണൽ ബുക്കിങ്‌ ഏർപ്പെടുത്തിയതോടെ ആവശ്യക്കാർക്ക് മണൽ ലഭിക്കാതായി. മണൽ ലഭിക്കാതായതോടെ എം സാൻഡ്, വി സാൻഡ് എന്നീ പേരുകളിൽ മണലിന് സമാനമായ ക്വാറി മിക്സിങ്‌ മാർക്കറ്റിൽ ഇറങ്ങിയതോടെ ഇവിടങ്ങളിലെ മണൽ വാങ്ങാൻ ആളില്ലാതായി. തുറമുഖ വകുപ്പിന്റെ മണലിന് വിലയും വർധിപ്പിച്ചതോടെ മുൻകൂട്ടി ബുക്ക് ചെയ്ത് വാങ്ങാൻ ആളില്ലാത്ത അവസ്ഥയുമായി. 
തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടുതുടങ്ങിയതോടെയാണ് സർക്കാർതലത്തിൽ ഇടപെടലുണ്ടായത്. ആറുമാസം കഴിഞ്ഞാൽ വിൽപ്പനയിലുണ്ടാകുന്ന മാറ്റങ്ങളെ വിലയിരുത്തി തുടർ തീരുമാനമെടുക്കും. തൊഴിലാളികളുടെ കൂലി, ഇൻഷുറൻസ് കാര്യങ്ങളും യോഗത്തിൽ ചർച്ചയായി. കൂലി നൽകുന്നത് നഗരസഭയും മണലിന്റെ ഉടമസ്ഥാവകാശം തുറമുഖ വകുപ്പിനും ആയതിനാലാണ് ഇരുവകുപ്പുകളുടെയും സംയുക്ത യോഗം ചേർന്നത്. 
തൊഴിലാളികളുടെ ഇൻഷുറൻസ് അടക്കമുള്ള വിഷയങ്ങൾ അനുഭാവപൂർവം പരിഗണിക്കും. Read on deshabhimani.com

Related News