"എനി ടൈം മണി' 
തട്ടിയത്‌ കോടികൾ



കോഴിക്കോട്‌  ‘എനി ടൈം മണി’ നിക്ഷേപ തട്ടിപ്പിൽ പന്തീരാങ്കാവ്‌ പൊലീസ്‌ സ്‌റ്റേഷനിൽ മാത്രം 18 കേസുകളാണ്‌  ഇതിനകം രജിസ്‌റ്റർ ചെയ്‌തത്‌. കഴിഞ്ഞ ദിവസങ്ങളിൽ  കൊയിലാണ്ടിയിൽ ഏഴുപേരാണ്‌ പരാതിയുമായി എത്തിയത്‌. വലിയ സാമ്പത്തിക തട്ടിപ്പായതിനാൽ കേസ്‌ സംസ്ഥാന ക്രൈംബ്രാഞ്ച്‌ ഏറ്റെടുത്തേക്കും.   തമിഴ്‌നാട്‌ സ്വദേശി പുനീതയുടെ ഭർത്താവിന്‌ കണ്ണൂർ അർബൻ നിധി ലിമിറ്റഡിൽ ഡ്രൈവർ ജോലിക്കാണ്‌ മൂന്നുലക്ഷം രൂപ നിക്ഷേപമായി വാങ്ങിയത്‌.  കോവിഡ്‌ ബാധിച്ച്‌ ഭർത്താവ്‌ മരിച്ചു. പിന്നീട്‌ പുനീതയ്‌ക്ക്‌ പാലാഴി ഹൈലൈറ്റ്‌ മാളിന്‌ സമീപത്തെ ‘എനി ടൈം മണി’ സ്ഥാപനത്തിൽ റിസപ്‌ഷനിസ്‌റ്റായി ജോലി നൽകി. ഇവിടെ താമസിയാതെ  പുനീതയും സഹോദരിയും  ബന്ധുക്കളും ഉൾപ്പെടെ നാലുലക്ഷത്തോളം രൂപ നിക്ഷേപിച്ചു. ഇപ്പോൾ മൊത്തം ഏഴുലക്ഷം രൂപയാണ്‌ ഇവർക്ക്‌ നഷ്ടമായത്‌.  പുനീത പന്നിയങ്കര പൊലീസിൽ നൽകിയ പരാതിയിൽ  കേസെടുത്ത്‌ അന്വേഷണം തുടങ്ങി.   കോടികളുടെ നിക്ഷേപ തട്ടിപ്പ്‌ നടത്തിയ കണ്ണൂരിലെ അർബൻ നിധി ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമാണ്‌ പാലാഴിയിലെ ‘എനി ടൈം മണി’. 50,000 രൂപ നൽകിയാണ്‌ ജീവനക്കാർ ഇവിടെ ജോലിക്ക്‌ കയറിയത്‌. ജോലി സ്ഥിരപ്പെടാൻ കണ്ണൂർ അർബൻ നിധി സ്ഥാപനത്തിൽ പണം നിക്ഷേപിക്കണമെന്നായിരുന്നു നിബന്ധന. നിക്ഷേപത്തിന്‌ ഉയർന്ന പലിശയും വാഗ്‌ദാനംചെയ്‌തു. കാലാവധി കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാതെ വന്നതോടെയാണ്‌ നിക്ഷേപകർ പരാതിപ്പെട്ടത്‌.   Read on deshabhimani.com

Related News