കർഷകർക്കൊപ്പം

വിജനമായ കോട്ടയം നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡ്


കോട്ടയം ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർക്ക്‌ ജനം ഒന്നടങ്കം പിന്തുണ പ്രഖ്യാപിച്ചപ്പോൾ ജില്ലയിലും ഹർത്താൽ പൂർണം. വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങൾ പൂർണമായി അടഞ്ഞുകിടന്നു.   മൂന്ന്‌ കാർഷിക നിയമത്തിനും വൈദ്യുതി ബില്ലിനുമെതിരെ കർഷകർ നടത്തുന്ന സമരം 10 മാസം പിന്നിടുമ്പോഴും ചർച്ചയ്‌ക്കുപോലും തയ്യാറാകാത്ത കേന്ദ്രസർക്കാരിന്റെ നിലപാടിനെതിരായ ശക്തമായ പ്രതിഷേധമായി ഹർത്താൽ. ജില്ലയിലെ പ്രധാന നഗരങ്ങളും ചന്തകളുമെല്ലാം വിജനമായി. പൊതുഗതാഗത സംവിധാനം പൂർണമായി ഹർത്താലിൽ പങ്കുചേർന്നു. സമരത്തോടുള്ള കോട്ടയത്തിന്റെ വികാരം പ്രകടമാക്കി ഉൾപ്രദേശങ്ങളിലടക്കം കടകൾ തുറക്കാതെ വ്യാപാരികൾ ഹർത്താലിൽ പങ്കുചേർന്നു.    ഹർത്താലിനെ പിന്തുണച്ച്‌ സംയുക്ത ട്രേഡ്‌ യൂണിയന്റെയും കർഷകസംഘടനകളുടെയും നേതൃത്വത്തിൽ വിവിധയിടങ്ങളിൽ പ്രകടനങ്ങളും പൊതുയോഗവും നടന്നു.   കൂട്ടിക്കൽ ടൗണിൽ ചേർന്ന യോഗം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ്‌ ഉദ്‌ഘാടനംചെയ്‌തു.   കോട്ടയം തിരുനക്കര മൈതാനത്തിന്‌ സമീപം ചേർന്ന യോഗം എഐടിയുസി സംസ്ഥാന സെക്രട്ടറി വി ബി ബിനു ഉദ്‌ഘാടനംചെയ്‌തു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ്‌ ഫിലിപ്പ്‌ ജോസഫ്‌ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ, സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ, ലതിക സുഭാഷ്‌, രാജീവ്‌ നെല്ലിക്കുന്നേൽ, പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ ജോസഫ്‌ സെബാസ്‌റ്റ്യൻ, പി ജെ വർഗീസ്‌, എം കെ പ്രഭാകരൻ, പി കെ ആനന്ദക്കുട്ടൻ, സുനിൽ തോമസ്‌, അഡ്വ. സന്തോഷ്‌കുമാർ, പി കെ കൃഷ്‌ണൻ, ടി സി ബിനോയ്‌ എന്നിവർ പങ്കെടുത്തു.   സിഐടിയു ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ സ്വാഗതവും അജിത്‌കുമാർ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News