പശുഫാമിന്റെ മറവിൽ ഹാന്‍സ് നിര്‍മാണം



കുറവിലങ്ങാട് പശുഫാമിനായി വാടകയ്ക്കെടുത്ത കെട്ടിടത്തിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന ഹാൻസ് നിർമാണശാലയിൽനിന്ന്‌ ലക്ഷക്കണക്കിന് രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങളും നിർമാണസാമഗ്രികളും പിടികൂടി. കുറവിലങ്ങാടിനുസമീപം കാളിയാർ തോട്ടംഭാഗത്തെ സ്വകാര്യവ്യക്തിയുടെ പശുവളർത്തൽ ഫാം കെട്ടിടത്തിൽ നിന്നാണ് നിരോധിത പുകയിലവസ്തുക്കളുടെ ശേഖരം കണ്ടെടുത്തത്. വിൽപ്പനയ്ക്ക് തയ്യാറാക്കിയ 2,250 പായ്ക്കറ്റ് ഹാൻസും 100 കിലോയോളം പായ്ക്ക് ചെയ്യാത്തവയും പായ്ക്ക് ചെയ്യുന്ന മെഷീനും പുകയില പൊടിക്കാൻ ഉപയോഗിക്കുന്ന മെഷീനും ആയിരക്കണക്കിന് പായ്ക്കിങ്‌ കവറുകളും പിടികൂടി. അതിരമ്പുഴ പടിഞ്ഞാറ്റും ചുക്കനായിൽ  ജഗൻ ജോസ്(30), കുമ്മനത്ത് വീട്ടിൽ ബിബിൻ വർഗീസ്(36) എന്നിവർചേർന്ന് പശുവളർത്തലിനായി ഒരുവർഷംമുമ്പാണ് ഫാം വാടകയ്‌ക്ക് എടുത്തത്. ജില്ലാ പൊലീസ് മേധാവിക്ക്‌ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുറവിലങ്ങാട് പൊലീസും നർക്കോട്ടിക്ക് സെൽ വിഭാഗവും ചേർന്നാണ്‌ റെയ്‌ഡ്‌ നടത്തിയത്‌. വൈക്കം ഡിവൈഎസ്‌പി കെ ജെ തോമസ്, കുറവിലങ്ങാട് എസ്എച്ച്ഒ നിർമൽ ബോസ്, എസ്ഐമാരായ സദാശിവൻ, അനിൽകുമാർ, സുരേഷ് കുമാർ, തോമസ് ജോസഫ്, സിപിഒമാരായ ഷുക്കൂർ, രജിത്ത്, നർക്കോട്ടിക്ക് സെൽ അംഗങ്ങളായ എസ്ഐ സജീവ് ചന്ദ്രൻ, എസ്‌സിപിഒമാരായ ശ്രീജിത് പി നായർ, തോമസ് മാത്യു, അജയകുമാർ, അരുൺ എസ്, അനീഷ് വി കെ, ഷമീർ സമദ് എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. പിടിച്ചെടുത്തവ കോടതിയിൽ ഹാജരാക്കും. Read on deshabhimani.com

Related News