നാടൊരുങ്ങുന്നു, വൃത്തിയുള്ള നവകേരളത്തിനായി



കോട്ടയം ജില്ലയിലെ എല്ലാ സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളും അവയുടെ പരിസരവും വൃത്തിയാക്കുന്നതിന്റെ ഭാഗമായി 29 ന് പൊതുശുചീകരണ യജ്ഞം സംഘടിപ്പിക്കുമെന്ന് കലക്ടർ ഡോ. പി കെ ജയശ്രീ പറഞ്ഞു. ജില്ലാതല ഉദ്യോഗസ്ഥർക്കും ബ്ലോക്ക്, ഗ്രാമപഞ്ചായതത്ത് പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു കലക്ടർ. ശുചിത്വമിഷന്റെയും മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെയും ഭാഗമായി ഓഫീസ് ശുചീകരണത്തിന്റെയും ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കേണ്ടത് സംബന്ധിച്ചുമുള്ള മാർഗനിർദേശങ്ങൾ നൽകുന്നതിനാണ്‌ വീഡിയോ കോൺഫറൻസ്‌ സംഘടിപ്പിച്ചത്‌. ശുചീകരണ യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം 29ന് രാവിലെ ഒമ്പതിന് കലക്ടറേറ്റ്‌ പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു നടത്തും. കലക്ടർ ഡോ. പി കെ ജയശ്രീ അധ്യക്ഷയാകും.    ശുചീകരണ യജ്ഞത്തിലൂടെ ലഭിക്കുന്ന ജൈവ മാലിന്യങ്ങൾ കുഴി കമ്പോസ്റ്റുകളാക്കുകയോ അല്ലെങ്കിൽ നിലവിലുള്ള ജൈവമാലിന്യ സംസ്‌ക്കരണ സംവിധാനങ്ങൾ വഴിയോ സംസ്‌കരിക്കണം. അജൈവ മാലിന്യങ്ങൾ ഓഫീസ് പരിധിയിലുള്ള തദ്ദേശ സ്ഥാപനവുമായി ബന്ധപ്പെട്ട് ഹരിതകർമസേനയ്‌ക്കും ഇ -മാലിന്യങ്ങൾ, ഉപയോഗശൂന്യമായ ഫർണിച്ചറുകൾ എന്നിവ ക്ലീൻ കേരള കമ്പനിക്കും കൈമാറണം. ക്ലീൻ കേരള കമ്പനി ഏജന്റുമാർ മുൻകൂട്ടി അറിയിക്കുന്നതിനനുസരിച്ചുള്ള സമയങ്ങളിൽ മാലിന്യങ്ങൾ നേരിട്ട് ശേഖരിക്കും. അന്നേ ദിവസം ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപന ഓഫീസുകളിലും തദ്ദേശ സ്ഥാപന പരിധിയിൽ വരുന്ന ഘടക സ്ഥാപനങ്ങളിലും ശുചീകരണ യഞ്ജം സംഘടിപ്പിക്കും. ജൂൺ അഞ്ചിന് ജില്ലയിലെ എല്ലാ സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളും ഹരിത ഓഫീസുകളായി പ്രഖ്യാപിക്കണമെന്നും യോഗത്തിൽ തീരുമാനമായി.  Read on deshabhimani.com

Related News