ജീവിതശൈലീ രോഗനിയന്ത്രണത്തിന്‌ ‘ക്യാൻ കോട്ടയം‘



കോട്ടയം ജില്ലയിലെ ജീവിതശൈലീ രോഗനിയന്ത്രണപരിപാടി "ക്യാൻ കോട്ടയം' ആരോഗ്യ-മന്ത്രി വീണാ ജോർജ് ഉദ്‌ഘാടനംചെയ്‌തു. ജീവിതശൈലീരോഗങ്ങളാണ് ആരോഗ്യസംവിധാനം നേരിടുന്ന ഏറ്റവും വലിയവെല്ലുവിളിയെന്ന്‌ -മന്ത്രി പറഞ്ഞു. പത്തിന കർമപരിപാടിയുടെ ഭാഗമായി ക്യാൻസർ അടക്കമുള്ളവ കണ്ടെത്താൻ സർവേ നടത്തുന്നുണ്ട്‌. ആശാവർക്കർമാർ മൊബൈൽ ആപ്പ് വഴി 30 വയസ് പിന്നിട്ടവർക്ക്‌ സ്‌ക്രീനിങ് നടത്തുന്നു. സംസ്ഥാനത്ത് 24 ലക്ഷം പേരെ സ്‌ക്രീൻ ചെയ്തു. ആറുശതമാനത്തോളം പേർക്ക്‌ ക്യാൻസർ പരിശോധന നിർദേശിച്ചിട്ടുണ്ട്‌. അത്രയും ആളുകൾക്ക് ക്യാൻസർ ഉണ്ടെന്നല്ല, സാധ്യതകൾ പരിശോധിച്ച്‌ പ്രതിരോധിക്കാനാണ് ലക്ഷ്യം. പദ്ധതി ജില്ലാ പഞ്ചായത്തിന്റെ "ക്യാൻ കോട്ടയം' പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജില്ലയിൽ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ ലോഗോയും മന്ത്രി പ്രകാശിപ്പിച്ചു. ബ്ലോക്ക്തലത്തിലെ ആരോഗ്യമേളയിൽ ഒന്നാമതെത്തിയ കാഞ്ഞിരപ്പള്ളി, രണ്ടാംസ്ഥാനം പങ്കിട്ട കടുത്തുരുത്തി, മാടപ്പള്ളി മൂന്നാംസ്ഥാനം പങ്കിട്ട പാമ്പാടി, വാഴൂർ ബ്ലോക്ക് പഞ്ചായത്തുകൾക്കുള്ള സമ്മാനങ്ങൾ മന്ത്രി കൈമാറി. ഇ-–-സഞ്ജീവനി പദ്ധതി പ്രകാരം ജില്ലയിൽ ഏറ്റവും കൂടുതൽ ടെലിമെഡിസിൻ കോളുകൾ സ്വീകരിച്ച ഡോ. രാധാകൃഷ്ണനെ ആദരിച്ചു. സ്‌കൂൾ വിദ്യാർഥികൾക്കായി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്കും സമ്മാനം നൽകി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി മുഖ്യപ്രഭാഷണം നടത്തി. കലക്ടർ പി കെ ജയശ്രീ, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ പി എസ് പുഷ്‌പമണി, ഡിഎംഒ എൻ പ്രിയ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ്‌മോഹൻ, ഡെപ്യൂട്ടി ഡിഎംഒ പി എൻ വിദ്യാധരൻ, ആരോഗ്യവകുപ്പ് മാസ് മീഡിയ ഓഫീസർ ഡോമി ജോൺ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News