"മനസോടിത്തിരി മണ്ണിനെ' 
നെഞ്ചോടുചേർത്ത് കോട്ടയം



കോട്ടയം ജനകീയ പങ്കാളിത്തത്തോടെ ഭൂരഹിത കുടുംബങ്ങൾക്ക് ഭൂമി കണ്ടെത്താൻ സർക്കാർ നടപ്പാക്കിയ "മനസോടിത്തിരി മണ്ണ്' ക്യാമ്പയിനോട് ജില്ലയിൽ മികച്ച പ്രതികരണം. ക്യാമ്പയിന്റെ ആദ്യഘട്ടത്തിൽതന്നെ 82.084 സെന്റ് സ്ഥലം സംഭാവനയായി ലഭിച്ചു. വെള്ളൂർ തോന്നല്ലൂരിൽ ഡോ. ബി ആർ രാജലക്ഷ്മി, സഹോദരൻ ആർ ബി ബാബു എന്നിവർ മാതാപിതാക്കളുടെ സ്മരണാർഥം 65.084 സെന്റ് ഭൂമി ലൈഫ് പട്ടികയിലെ ഭൂരഹിതരായ ഗുണഭോക്താക്കൾക്ക് വീട് നിർമിക്കാനായി കൈമാറി. വഴിയും കുടിവെള്ളവും വൈദ്യുതിയുമടക്കമുള്ള സൗകര്യങ്ങളുള്ള ഭൂമി 13 കുടുംബങ്ങളുടെ വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ സഹായിക്കും.    കലക്ടർ ഡോ. പി കെ ജയശ്രീയുടെ സാന്നിധ്യത്തിൽ നടന്ന നറുക്കെടുപ്പിലൂടെ 3.5 സെന്റ് വീതം 13 കുടുംബങ്ങൾക്ക് നൽകി. ഡോ. രാജലക്ഷ്മിയുടെ അഭ്യർഥന മാനിച്ച് പ്രദേശത്തിന് സാരസ്വതം നഗർ എന്നു പേരിടാൻ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.   വെള്ളൂർ പഞ്ചായത്തിൽ വൈപ്പേൽപ്പടി കുര്യാക്കോസ് തോട്ടത്തിൽ 17 സെന്റ് സ്ഥലം കൈമാറി. വെള്ളൂർ പഞ്ചായത്തംഗമാണ് കുര്യാക്കോസ്. ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടന ചടങ്ങിൽ സഹകരണ മന്ത്രി വി എൻ വാസവന് കുര്യാക്കോസ് സമ്മതപത്രം കൈമാറി. ഭൂമി നൽകിയ ബി ആർ ബാബു, കുര്യാക്കോസ് എന്നിവരെ മന്ത്രി   ആദരിച്ചു.   "മനസോടിത്തിരി മണ്ണി'ന്റെ ഭാഗമായി ഭൂമിനൽകാൻ ആഗ്രഹിക്കുന്നവർക്ക് ലൈഫ് മിഷൻ ജില്ലാ കോഓർഡിനേറ്ററായ ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്‌ട്‌ ഡയറക്ടറുമായി ബന്ധപ്പെടാം. Read on deshabhimani.com

Related News