ജനപക്ഷ നിലപാട്‌ തുടരും: 
മന്ത്രി ശശീന്ദ്രൻ



കോട്ടയം വനസംരക്ഷണത്തിന് വന്യജീവികളെയും വനത്തെയും മനുഷ്യരെയും സമന്വയിപ്പിച്ചുകൊണ്ടുള്ള വികസന മാതൃക നടപ്പാക്കുമെന്ന് വനം-മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കോട്ടയം പാറമ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  വനങ്ങൾ സംബന്ധിച്ച് ബഫർ സോൺ ഉൾപ്പെടെയുള്ള വിവിധ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും സർക്കാർ ജനപക്ഷ നിലപാടുകൾ സ്വീകരിച്ചാണ് മുന്നോട്ട് പോകുന്നത്. അത്തരം നിലപാടുകൾ തുടരും. കാടറിയുന്നവരെ തന്നെ കാടിന്റെ കാവലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി വനാശ്രിത പട്ടികവർഗക്കാരായ 500 പേർക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായി നിയമന ഉത്തരവ് കൈമാറിയതെന്നും മന്ത്രി പറഞ്ഞു. വനമിത്ര പുരസ്‌കാരത്തിന് അർഹനായ ജോജോ ജോർജ് ആട്ടേലിന് 25,000 രൂപയും ഫലകവും മന്ത്രി കൈമാറി.  തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. മുഖ്യവനം മേധാവി ബെന്നിച്ചൻ തോമസ് ആമുഖ പ്രഭാഷണം നടത്തി. പിസിസിഎഫ്(പ്ലാനിങ്‌ ആൻഡ്‌ ഡെവലപ്‌മെന്റ്) ഡി ജയപ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു.  കേരളാ വനം വികസന കോർപറേഷൻ ചെയർപേഴ്സൺ ലതികാ സുഭാഷ്, കോട്ടയം നഗരഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, നഗരസഭാംഗം ദിവ്യ സുജിത്,  മുഖ്യ വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിങ്‌, പിസിസിഎഫ് നോയൽ തോമസ്, വന വികസന കോർപറേഷൻ എംഡി ജോർജി പി മാത്തച്ചൻ, കോട്ടയം വൈൽഡ് ലൈഫ് ആൻഡ്‌ ഫീൽഡ് ഡയറക്ടർ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി പി പ്രമോദ്, കോട്ടയം ഫോറസ്റ്റ് കൺസർവേറ്റർ എം നീതു ലക്ഷ്മി, കോട്ടയം ഹൈറേഞ്ച് സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആർ എസ് അരുൺ, കോട്ടയം ഡിഎഫ്ഒ എൻ രാജേഷ്, വനമിത്ര പുരസ്‌കാര ജേതാവ് ജോജോ ജോർജ്, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ  എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News