നാശനഷ്ടക്കണക്ക് 
3 ദിവസത്തിനകം നൽകണം

റവന്യൂ മന്ത്രി കെ രാജൻ മണിമലയിലെ ദുരിതബാധിതമേഖലകൾ സന്ദർശിക്കുന്നു


കോട്ടയം മഴക്കെടുതിയിൽ വീടുകളുടെ നാശനഷ്ടമടക്കം തിട്ടപ്പെടുത്തി വിശദമായ റിപ്പോർട്ട് 26 നകം നൽകാൻ താലൂക്കിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർമാർക്കും തഹസിൽദാർമാർക്കും റവന്യു മന്ത്രി കെ രാജൻ നിർദേശംനൽകി. ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ കലക്ടറേറ്റിൽ ചേർന്ന റവന്യു ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.   ഓരോ വില്ലേജിലും സംഭവിച്ച നാശനഷ്ടങ്ങളെക്കുറിച്ച് പൂർണവും വ്യക്തവുമായ വിവരങ്ങൾ ശേഖരിക്കണം. കൃത്യതയാർന്ന കണക്ക് നൽകണം. താലൂക്കുകളിലെ വിവിധ പ്രദേശങ്ങളിലുണ്ടായ നഷ്ടങ്ങളെക്കുറിച്ച് തഹസിൽദാർമാർ വിശദവിവരങ്ങൾ ശേഖരിച്ച് സൂക്ഷിക്കണം. ഓരോ സ്ഥലങ്ങളിലും കണക്കെടുപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെ വിവരം സൂക്ഷിക്കണം. ജനങ്ങൾക്ക് നഷ്ടപ്പെട്ട രേഖകൾ നിയമാനുസൃതമായി വേഗത്തിൽ ലഭ്യമാക്കാൻ ശ്രദ്ധിക്കണമെന്നും ആളുകൾക്ക് പരമാവധി സഹായം ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കൂട്ടിക്കലടക്കം വ്യാപക നാശനഷ്ടമുണ്ടായ സ്ഥലങ്ങളിലെ നഷ്ടം തിട്ടപ്പെടുത്താൻ മഴക്കെടുതി ബാധിക്കാത്ത മേഖലകളിലെ ജീവനക്കാരെ നിയോഗിക്കാൻ കലക്ടർക്ക് മന്ത്രി നിർദേശംനൽകി.   ക്യാമ്പുകളിൽ ഭക്ഷണം വിതരണംചെയ്യുന്നതിന്റെ പൂർണചുമതല തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്കാണെന്നും ചുമതലപ്പെട്ട ക്യാമ്പ് ഓഫീസർമാർ മുഖേനയെ ക്യാമ്പുകളിൽ മറ്റുസാധനങ്ങൾ വിതരണംചെയ്യാവൂവെന്നും സഹകരണ- മന്ത്രി വി എൻ വാസവൻ പറഞ്ഞു. വിവിധ താലൂക്കുകളിൽ സംഭവിച്ച നാശനഷ്ടത്തിന്റെ പ്രാഥമിക കണക്ക് തഹസിൽദാർമാർ വിശദീകരിച്ചു. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, അഡ്വ. സെബാസ്‌റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, കലക്ടർ ഡോ. പി കെ ജയശ്രീ, സബ് കലക്ടർ രാജീവ് കുമാർ ചൗധരി, എഡിഎം ജിനു പുന്നൂസ്, ഡെപ്യൂട്ടി കലക്ടർമാർ, തഹസിൽദാർമാർ എന്നിവർ പങ്കെടുത്തു. . Read on deshabhimani.com

Related News