സൈന്യം മടങ്ങി; കൂട്ടിക്കലിന്റെ നന്ദി ഏറ്റുവാങ്ങി
കൂട്ടിക്കൽ ദുരന്തമുഖത്ത് നാടിനൊപ്പം ചേർന്നുനിന്ന പട്ടാളക്കാർക്ക് കൂട്ടിക്കലിന്റെ സ്‌നേഹനിർഭര യാത്രയയപ്പ്. കൂട്ടിക്കൽ മേഖലയിൽ ഉരുൾപൊട്ടലും മറ്റ് പ്രകൃതിക്ഷോഭവും നാശംവിതച്ചപ്പോൾ ഓടിയെത്തിയ മദ്രാസ് റെജിമെന്റിലെയും ബാംഗ്ലൂർ റെജിമെന്റിലെയും ധീര ജവാൻമാർക്കാണ് കൂട്ടിക്കൽ നിവാസികൾ ഉജ്വലയാത്രയയപ്പ് നൽകിയത്. 25 മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽപെട്ട വിദഗ്‌ധരടക്കം 65 പട്ടാളക്കാരുടെ സേവനമാണ് ഒരാഴ്ചയായി കൂട്ടിക്കൽ മേഖലയ്ക്ക് ലഭിച്ചത്. മൃതദേഹങ്ങൾ തിരയൽ, റോഡും പുഴയും ഒരുക്കൽ തുടങ്ങി അനേകം സഹായങ്ങളാണ് സൈന്യംചെയ്‌തത്. ദുരന്തങ്ങളില്ലാതെ ഇനിയും കണ്ടുമുട്ടാമെന്ന് വാക്കുനൽകിയാണ് കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽനിന്ന് സംഘം മടങ്ങിയത്. സിപിഐ എം സംംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ് ഇവരെ ഷാൾ അണിയിച്ചു. കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി എസ് സജിമോൻ, മെമ്പർ എം വി ഹരിഹരൻ, ജലാലുദ്ദിൻ, റവന്യു, ആരോഗ്യ വകുപ്പുദ്യോഗസ്ഥർ, പൊലീസുകാർ, തുടങ്ങി വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ ഉപഹാരങ്ങൾ നൽകി. Read on deshabhimani.com