കുട്ടികളുടെ കണ്ടുപിടിത്തങ്ങൾ ‘കളരി’ക്ക് പുറത്തേക്ക്
കാഞ്ഞിരപ്പള്ളി വിദ്യാർഥികളുടെ പ്രൊജക്ടുകൾ ഇനി ജനോപകാരപ്രദമായ ഉൽപന്നങ്ങളായി വിപണിയിലിറങ്ങും. പദ്ധതിക്ക് അമൽജ്യോതി കോളേജ് ഓഫ് എൻജിനിയറിങ്ങും തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയും ധാരാണാപത്രം ഒപ്പുവച്ചു. ഇതുവഴി കോളേജിലെ വിവിധ വകുപ്പുകളിലെ കുട്ടികളുടെ പ്രൊജക്ടുകൾക്ക് പേറ്റന്റ് എടുക്കാനും പല വ്യവസായ മേഖലകളുമായും സഹകരിച്ച് ഉൽപന്നങ്ങളാക്കി വിപണിയിൽ എത്തിക്കാനുമാകും. പഠനത്തോടൊപ്പംതന്നെ സ്റ്റാർട്ടപ് കമ്പനികൾ തുടങ്ങാനും ഇത് വഴിതെളിക്കും. അമൽജ്യോതി കോളേജ് ഓഫ് എൻജിനിയറിങ്ങിലെ സ്റ്റാർട്ടപ്‌സ് വാലി ബിസിനസ് ഇന്ക്യൂബേറ്ററുകളിലെയും വിവിധ വകുപ്പുകളിലെ വിദ്യാർഥികളുടെയും പ്രൊജക്ടുകളാണ് ഉൽപന്നങ്ങളാക്കി വിപണിയിലെത്തുക. ശ്രീചിത്തിര തിരുനാൾ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയുടെ ബിസിനസ് ഇന്ക്യൂബേറ്ററായ റ്റിമിഡും, അനുബന്ധ ടെക്നോളജി ട്രാൻസ്ഫർ ഓഫീസും ഒപ്പം കൈകോർക്കും. ഇതുമായി ബന്ധപ്പെട്ട് അമൽജ്യോതി വിദ്യാർഥികൾക്ക് പരിശീലന ക്ലാസുകളും സാങ്കേതിക സഹായങ്ങളും ലഭിക്കും. വിവിധ സാങ്കേതിക മേഖലകളിലെ മികവിന് ദേശീയ അന്തർദേശീയ തലങ്ങളിൽ അമൽജ്യോതിയിലെ വിദ്യാർഥികളുടെ നിരവധി പ്രൊജക്ടുകൾ തെരെഞ്ഞെടുക്കപ്പെടുകയും പേറ്റന്റുകൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്. ചടങ്ങിൽ അമൽജ്യോതി കോളേജ് ഓഫ് എൻജിനിയറിങ് പ്രിൻസിപ്പൽ ഡോ. സെഡ് വി ലാക്കപറമ്പിൽ, ഫുഡ് ടെക്നോളജി വകുപ്പ് മേധാവി ഡോ. ജെ ആർ അനൂപ് രാജ്, ശ്രീചിത്തിര ടിമിഡ് സിഇഒ എസ് ബൽറാം, എൻജിനിയർമാരായ സി ജി സന്ധ്യ, ശ്രീരാമകൃഷ്ണ രാജൻ, അമൽജ്യോതി കോളേജ് ഇലക്ട്രോണിക്സ് വിഭാഗം അസോ. പ്രൊഫസർ ഡോ. ഗോഡ്വിൻ രാജ് എന്നിവർ പങ്കെടുത്തു. Read on deshabhimani.com