വീട്ടുചികിത്സയില്‍ 3,595 രോഗികള്‍
കോട്ടയം ജില്ലയിലെ കോവിഡ് രോഗികളില്‍ പകുതിയിലേറെപ്പേര്‍ ചികിത്സയില്‍ കഴിയുന്നത് വീടുകളില്‍. 17 വരെയുള്ള കണക്കനുസരിച്ച് 3595 പേർ വീടുകളില്‍ താമസിക്കുന്നു. ഇതുവരെ ഹോം ഐസൊലേഷനില്‍ കഴിഞ്ഞിരുന്ന 1613 പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ ഹോം ഐസൊലേഷനില്‍ കഴിയാന്‍ ആഗ്രഹിക്കുന്നവരുടെ ആരോഗ്യസ്ഥിതിയും വീട്ടിലെ സൗകര്യങ്ങളും വിലിയിരുത്തിയ ശേഷമാണ് അനുമതി നല്‍കുന്നത്. അതത് മേഖലകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാര്‍ ഇവരുടെ ആരോഗ്യസ്ഥിതി എല്ലാ ദിവസവും വിലയിരുത്തുന്നുണ്ട്. രോഗലക്ഷണം പ്രകടമാകുന്നവരെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലേക്കോ സെക്കന്‍ഡ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളിലേക്കോ മാറ്റും. കോവിഡ് ആശുപത്രികളായ മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലുമായി ആകെ 190 കിടക്കകളാണുള്ളത്. ഇപ്പോള്‍ 120 പേർ ചികിത്സയിലുണ്ട്. ഗുരുതരമല്ലാത്ത രോഗലക്ഷണങ്ങളുള്ള കോവിഡ് ബാധിതരെ താമസിപ്പിക്കുന്ന നാലു സെക്കന്‍ഡ് ലൈന്‍ കേന്ദ്രങ്ങളാണ്(സിഎസ്എല്‍ടിസി) ജില്ലയിലുണ്ട്. പാലാ ജനറല്‍ ആശുപത്രി, ഉഴവൂര്‍ കെആര്‍ നാരായണന്‍ സ്മാരക സ്‌പെഷ്യാലിറ്റി ആശുപത്രി, ചങ്ങനാശേരി ജനറല്‍ ആശുപത്രി, മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രം എന്നീ കേന്ദ്രങ്ങളില്‍ ആകെ 415 കിടക്കളുണ്ട്. നിലവില്‍ 174 രോഗികളുണ്ട്. 19 പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ ആകെ 2023 കിടക്കകളുണ്ട്. രോഗലക്ഷണം ഇല്ലാത്ത 1436 രോഗികളാണ് ഇപ്പോള്‍ ഈ കേന്ദ്രങ്ങളില്‍ കഴിയുന്നത്. രോഗലക്ഷണം ഇല്ലെങ്കിലും വീടുകളില്‍ ഐസൊലേഷനില്‍ കഴിയാൻ സൗകര്യമില്ലാത്തവര്‍ക്കായി മൂന്ന് സ്റ്റെപ് ഡൗണ്‍ സിഎഫ്എൽടിസികളിലായി 165 കിടക്കകള്‍ സജ്ജമാണ്. ഈ കേന്ദ്രങ്ങളില്‍ 70 രോഗികളുണ്ട്. ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കൂടുതല്‍ സ്റ്റെപ് ഡൗണ്‍ സിഎഫ്എല്‍ടിസികള്‍ സജ്ജമാക്കുന്നുണ്ട്. ഇത്തരം ചികിത്സാകേന്ദ്രങ്ങളില്‍ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ പ്രദേശത്തെ സര്‍ക്കാര്‍ ഡോക്ടറുടെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘം എല്ലാ ദിവസവും പരിശോധന നടത്തും Read on deshabhimani.com