കളിചിരിയില്ലാത്ത ലോകത്തിലേക്ക്‌ അവർ ഒന്നിച്ച്‌ യാത്രയായി



കോട്ടയം അവരൊന്നിച്ചാണ്‌ കല്യാണത്തിന്‌ പോയത്‌, ഒടുവിൽ കളിചിരിയില്ലാത്ത ലോകത്തേക്കും ഒന്നിച്ചൊരു യാത്ര. മലങ്കര ജലാശയത്തിൽ മുങ്ങിമരിച്ച ഫിർദൗസിനും അമൽ ഷാബുവിനും പാറപ്പാടത്തെ വീട്ടുമുറ്റത്ത് ഒറ്റപ്പന്തലിൽ തന്നെ നാട്‌ കണ്ണീരോടെ യാത്രയയപ്പ് നൽകി. സഹപാഠികളും സുഹൃത്തുക്കളും നാട്ടുകാരുമടക്കം നിരവധിപ്പേർ അവസാനമായി അവരെ കാണാനെത്തി. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്ഐ വേളൂർ പാറപ്പാടം ജാസ്മിൻ മൻസിലിൽ റിജുമോന്റെയും സീനയുടെയും മകൻ ഫിർദൗസും റിജുമോന്റെ സഹോദരി ജാസ്മിന്റെയും ഷാബുവിന്റെയും മകൻ അമൽ ഷാബുവുമാണ്‌ ശനി വൈകിട്ട് നാലോടെ മലങ്കര ജലാശയത്തിന്റെ ഭാഗമായ കാഞ്ഞാർ പുഴയിൽ മുങ്ങിമരിച്ചത്. കാഞ്ഞാറിൽ കുന്നുംപുറത്ത് സലീമിന്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ശനിയാഴ്ച രാവിലെയാണ് ഇവർ എത്തിയത്. പുഴയിൽ കൈകാലുകൾ കഴുകാൻ ഇറങ്ങിയപ്പോൾ ഫിർദൗസ് അപകടത്തിൽപെടുകയായിരുന്നു. രക്ഷിക്കാൻ എടുത്തുചാടിയ അമലും മുങ്ങിപ്പോയി. നാട്ടുകാർ ഓടിയെത്തി കരക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 15 അടിയോളം താഴ്ചയിൽനിന്നാണ് ഇവരെ മുങ്ങിയെടുത്തത്.  മൃതദേഹങ്ങൾ ഞായറാഴ്‌ച ഉച്ചയോടെ പാറപ്പാടത്തെ ഫിർദൗസിന്റെ വീട്ടിലെത്തിച്ചു. തറവാടുവീടിന്റെ പണി നടക്കുന്നതിനാൽ സമീപത്തെ വാടകവീട്ടിലാണ് ഇവരുടെ താമസം. പൊതുദർശനത്തിനുശേഷം ഫിർദൗസിന്റെ മൃതദേഹം താഴത്തങ്ങാടി ജുമാ മസ്ജിദ്‌ ഖബർ സ്ഥാനിൽ ഖബറടക്കി. അമലിന്റെ മൃതദേഹം ചങ്ങനാശേരി വണ്ടിപ്പേട്ട അഴീക്കൽ  വീട്ടിലെത്തിച്ചശേഷം വൈകിട്ട് പഴയപള്ളി ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി. Read on deshabhimani.com

Related News