രജിസ്ട്രേഷൻ 
എല്ലാം ഒരു 
കുടക്കീഴിലേക്ക്‌

പണിപൂർത്തിയായ ജില്ലാ രജിസ്ട്രേഷൻ കോംപ്ലക്സ്


കോട്ടയം അത്യാധുനിക സൗകര്യങ്ങളുമായി  ജില്ലാ രജിസ്‌ട്രേഷൻ കോംപ്ലക്‌സ്‌ ഉദ്‌ഘാടനത്തിനൊരുങ്ങുന്നു. ലിഫ്‌റ്റ്‌, അംഗപരിമിതർക്കും വയോധികർക്കും ഇരിപ്പിടങ്ങൾ, കുഞ്ഞുങ്ങളുമായി എത്തുന്നവർക്ക്‌ ഫീഡിങ് സംവിധാനം എന്നിവയടക്കം പുതുതായി പണിതീർന്ന കോംപ്ലക്‌സിൽ ഏർപ്പെടുത്തിയിട്ടുണ്ട്‌. എല്ലാ ആവശ്യങ്ങളും ഇ –- സംവിധാനത്തിലൂടെ ലഭ്യമാകും. കിഫ്‌ബിയിൽ നിന്ന്‌ 4.45 കോടി രൂപ മുടക്കി കലക്ടറേറ്റിന്റെ എതിർവശത്ത്‌ നാല്‌ നിലകളിലാണ്‌ പുതിയ കെട്ടിടം.   കെട്ടിടം ഉദ്‌ഘാടനം നടക്കുന്നതോടെ ജില്ലയിലെ രജിസ്‌ട്രേഷൻ ഓഫീസുകളെല്ലാം ഒരേ കുടക്കീഴിലാകും. 25 ന്‌ പകൽ 11 ന്‌ സഹകരണ രജിസ്‌ട്രേഷൻ മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനംചെയ്യും. സമ്പൂർണ ഇ –സ്‌റ്റാമ്പിങ്‌ സംവിധാനം, ആധാരം, മുൻ ആധാരം പകർപ്പ്‌ ഓൺലൈനായി എടുക്കാനുള്ള സംവിധാനം, ആധാരം രജിസ്‌ട്രേഷൻ ലഘൂകരണ സംവിധാനം എന്നീ പദ്ധതികളുടെ പ്രഖ്യാപനവും ഇതോടൊപ്പം നടക്കും. ഒപ്പം മലപ്പുറം -മാനന്തവാടി, കണ്ണൂർ ഉളിയിൽ, കാസർകോട്‌ തൃക്കരിപ്പൂർ എന്നിവിടങ്ങളിലെ സബ്‌രജിസ്‌ട്രാർ ഓഫീസുകളുടെ ഉദ്‌ഘാടനവും ഓൺലൈനായി നടക്കും.   2020 ഫെബ്രുവരിയിലാണ്‌ കെട്ടിടനിർമാണം ആരംഭിച്ചത്‌. രണ്ട്‌ വർഷം കൊണ്ട്‌ നിർമാണം പൂർത്തിയാക്കി. കേരള കൺസ്‌ട്രക്‌ഷൻ കോർപറേഷനായിരുന്നു കെട്ടിടം നിർമിച്ചത്‌. പ്രിൻസിപ്പൽ രജിസ്‌ട്രേഷൻ ഓഫീസ് ഒഴിച്ച്‌ മറ്റ്‌ എല്ലാ ഓഫീസുകളും ഇവിടെ കേന്ദ്രീകരിക്കും. ജില്ലാ രജിസ്‌ട്രാർ ഓഫീസ്‌(ജനറൽ/ഓഡിറ്റ്‌), ചിട്ടി ഇൻസ്‌പെക്ടർ, ചിട്ടി ഓഡിറ്റ്‌, നിലവിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അഡി. സബ്‌ രജിസ്‌ട്രാർ ഓഫീസ്‌, ചിട്ടി ആർബിറ്റേറ്റർ  ഓഫീസ്‌, ബയിന്റിങ്‌ യൂണിറ്റ്‌ എന്നിവയാണ്‌ പ്രവർത്തിക്കുക. കോംപാക്ടർ സംവിധാനത്തിലാകും ഇവിടെ റെക്കോഡുകൾ സൂക്ഷിക്കുക.    Read on deshabhimani.com

Related News