‘ലൈഫിന്‌’ ഭൂമി നൽകി രാജലക്ഷ്‌മിയും ബാബുവും

ഡോ. ആർ ബി രാജലക്ഷ്മിയും സഹോദരൻ ആർ ബി ബാബുവും വെള്ളൂരിലെ സ്ഥലത്തിന്റെ രേഖകൾ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു


  തിരുവനന്തപുരം  അമ്മയുടെ ഓർമയ്ക്കായി ഡോ. ആർ ബി രാജലക്ഷ്‌മിയും സഹോദരൻ ആർ ബി ബാബുവും ലൈഫ്‌ മിഷന്‌ സൗജന്യമായി ഭൂമി നൽകുന്നതിന്റെ സമ്മതപത്രം മുഖ്യമന്ത്രി പിണറായി വിജയന്‌ കൈമാറി. കോട്ടയം വെള്ളൂർ തോന്നല്ലൂർ രാധാകൃഷ്ണ നിലയത്തിൽ പരേതരായ ബാലകൃഷ്‌ണമേനോന്റെയും സരസ്വതിയമ്മയുടെയും മക്കളായ ഇവർ കുടുംബവിഹിതമായി കിട്ടിയ 65.085 സെന്റാണ്‌ ലൈഫ്‌ മിഷന്‌ നൽകിയത്‌. വൈക്കം വെള്ളൂർ പഞ്ചായത്തിലെ ഭൂരഹിത –-ഭവനരഹിതർക്കായാണ്‌ ഭൂമി നൽകുക. സ്ഥലത്തിന്റെ രജിസ്ട്രേഷൻ നടപടി  പുരോഗമിക്കുകയാണ്‌. മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ രാജലക്ഷ്‌മിയുടെയും ബാബുവിന്റെയും  കുടുംബാംഗങ്ങളും പങ്കെടുത്തു. തിരുവനന്തപുരം എം ജി കോളേജിലെ റിട്ട. അധ്യാപികയായ രാജലക്ഷ്‌മി എകെപിസിടിഎ, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ എന്നീ സംഘടനകളുടെ സംസ്ഥാന വൈസ്‌ പ്രസിഡന്റായിരുന്നു. ഒട്ടേറെ പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട്‌. ജനകീയാസൂത്രണ –-സാക്ഷരതാ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. ഭർത്താവ്‌ ആർ സുധാകരൻ സംസ്ഥാന സഹകരണ ബാങ്കിൽ ഡെപ്യൂട്ടി ജനറൽ മാനേജരായിരുന്നു. സമ്മതപത്രം കൈമാറുന്ന ചടങ്ങിൽ സുധാകരൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ഒരു ലക്ഷം രൂപയും പിണറായി വിജയന്‌ നൽകി. എച്ച്‌എൻഎൽ ഉദ്യോഗസ്ഥനായിരുന്നു ബാബു. കേരള ന്യൂസ് പ്രിന്റ് എംപ്ലോയീസ് യൂണിയൻ(സിഐടിയു) എക്സിക്യൂട്ടീവ് അംഗവുമായിരുന്നു. സിപിഐ എം ചെറുകര ബ്രാഞ്ചംഗവുമാണ്‌.  ഭാര്യ ആർ ശോഭന റിട്ട. ഹെഡ്‌ നഴ്‌സാണ്‌. തോന്നല്ലൂർ -ചെറുകര നിവാസികളുടെ ചിരകാല സ്വപ്നമായ ചെറുകര പാലംപണിക്ക് ഏഴ്‌ സെന്റ് സ്ഥലവും ഇവർ വിട്ടുനൽകിയിരുന്നു. അങ്ങനെയും  ഈ കുടുംബം നാടിന്‌ പ്രിയപ്പെട്ടവരായി മാറി.   Read on deshabhimani.com

Related News