കുടുംബശ്രീ തന്ന ജീവിതത്തിന് പേര് ‘മിൽക്കി ലാറ്റേ ’
കോട്ടയം 25 വർഷങ്ങൾ പിന്നിടുന്ന കുടുംബശ്രീയിലൂടെ പുതുജീവിതം പടുത്തുയർത്തിയ വനിതകൾ നിരവധി. തിരുവാർപ്പ് കുളങ്ങരമഠം രാജി ഗിരിലാലിനും കുടുംബത്തിനും പറയാനുള്ളതും ഇതേ കഥ . പാലുകൊണ്ട് മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്നതിന് 2018 ൽ കുടുംബശ്രീ ജില്ലാ മിഷനും മിൽമയുംചേർന്ന് സംഘടിപ്പിച്ച ക്ലാസിൽ പങ്കെടുത്തതാണ് രാജിക്ക് വഴിത്തിരിവായത്. കുടുംബശ്രീ ജില്ലാ മിഷന്റെ കമ്യണിറ്റി ഓറിയന്റേഷൻ ഫണ്ടും ലഭിച്ചതോടെ മിൽക്കി ലാറ്റെ' എന്ന പേരിൽ പുതിയ സംരംഭത്തിന് തുടക്കമിട്ടു. 2019 ൽ മൂന്ന് അംഗങ്ങളുമായി തുടങ്ങിയ സംരംഭം ഇന്ന് ജില്ലയിലാകെ പേരെടുത്തു കഴിഞ്ഞു.ശുദ്ധമായ പാലുകൊണ്ട് രുചികരമായ ഉൽപന്നങ്ങൾ ലഭ്യമാക്കുന്നു എന്നത് കൂടുതൽ പ്രാധാന്യം ലഭിക്കാൻ കാരണമായി. ഗുലാബ് ജാം, മിൽക്ക് പേട എന്നിവയിലാണ് തുടക്കമെങ്കിലും ഇന്ന് ഗീ മഫിൻ, കാലാ ജമുൻ, കേക്ക്, ദീപാവലി സ്വീറ്റ്‌സ്, ലഡു അടക്കം വിപണയിൽ എത്തിക്കുന്നുണ്ട്. തിരുവാർപ്പ് സിഡിഎസ് പരിധിയിൽ പ്രവർത്തിക്കുന്ന യൂണിറ്റാണ് മിൽക്കി ലാറ്റേ. ‘ശ്രീദേവി’ കുടുംബശ്രീ അംഗമാണ് രാജി. പുതിയ മെഷിനറിയുടെ സഹായത്തോടെ മിൽക്ക് ബ്രഡ്, മിൽക്ക് റെസ്‌ക് എന്നിവ നിർമിച്ച് രണ്ടാംഘട്ട പ്രവർത്തനങ്ങളിലേക്ക് കടക്കുകയാണ് യൂണിറ്റ്. ഭർത്താവ് ഗിരിലാൽ ആണ് വിപണനകാര്യങ്ങൾ നോക്കുന്നത്. Read on deshabhimani.com