60 വർഷത്തെ കാത്തിരിപ്പ്; കമലമ്മയ്ക്ക് സ്വന്തം ഭൂമി



കോട്ടയം അറുപതുവർഷത്തെ കാത്തിരിപ്പിനുശേഷം അരയേക്കർ ഭൂമി സ്വന്തമായ സന്തോഷത്തിലാണ് എൺപത്തൊന്നുകാരിയായ കമലമ്മ. പൂഞ്ഞാർ നടുഭാഗം വില്ലേജിൽ വഴിക്കടവ് വലിയ മുറ്റത്തുവീട്ടിൽ കമലമ്മക്ക്‌ സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയോട്‌ അനുബന്ധിച്ച് മീനച്ചിൽ താലൂക്കിലെ പട്ടയമേളയിൽ 50 സെന്റ് ഭൂമിക്കാണ്‌ പട്ടയം ലഭിച്ചത്‌.  ഭർത്താവ് മരിയ ദാസ് 21 വർഷംമുമ്പ് മരിച്ചു. താമസിച്ചിരുന്ന 50 സെന്റ് പുരയിടത്തിൽ കൃഷി ചെയ്തും കൂലിപ്പണിയെടുത്തുമാണ് വരുമാനം കണ്ടെത്തിയിരുന്നത്. പട്ടയം ലഭിക്കാത്തതിനാൽ സർക്കാരിന്റെ ഭവനനിർമാണ പദ്ധതികൾക്ക്‌ അപേക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. ഇനി അതിനുകഴിയുമെന്ന പ്രതീക്ഷയിലാണിവർ.  മരിക്കുന്നതിനുമുമ്പ് സ്വന്തംപേരിൽ കിടപ്പാടം വേണമെന്ന ആഗ്രഹമാണ്‌ സംസ്ഥാന സർക്കാരിന്റെ പട്ടയമേളയിലൂടെ സാധിച്ചതെന്ന്‌ പട്ടയരേഖയുമായി വീട്ടിലേക്ക് മടങ്ങുമ്പോൾ പുഞ്ചിരിയോടെ കമലമ്മ പറഞ്ഞു. മകൾ ഗ്ലോറിയ്ക്കൊപ്പമാണ് ഇപ്പോൾ താമസം. സർക്കാരിന്റെ വാർധക്യ പെൻഷനാണ് കമലമ്മയുടെ ഏക ആശ്രയം. Read on deshabhimani.com

Related News