പെരുമ്പാറകോളനിയിൽ 
14 കുടുംബങ്ങൾക്ക് 
ഭൂമി സ്വന്തം



 കോട്ടയം സ്വന്തമായി ഒരുതുണ്ട് ഭൂമിക്കായി ആനിക്കാട് പെരുമ്പാറ കോളനി നിവാസികളുടെ കാത്തിരിപ്പ്‌ തുടങ്ങിയിട്ട്‌ അരനൂറ്റാണ്ടായിരുന്നു. ചൊവ്വാഴ്‌ച ഇവർക്ക്‌ ഉത്സവദിനമായി. കോളനിയിലെ 14  കുടുംബങ്ങൾക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല പട്ടയമേളയിൽ സഹകരണ- രജിസ്ട്രേഷൻ മന്ത്രി വി എൻ വാസവൻ പട്ടയരേഖ കൈമാറി. ‘‘പൂർവികർമുതൽ ഞങ്ങൾ ഇവിടെ താമസിക്കുന്നവരാണ്‌. ഇതിൽപരം സന്തോഷം വേറെയില്ല'’ പട്ടയ രേഖ കൈപ്പറ്റിയ മേരി വർക്കി പറഞ്ഞു. പട്ടയമില്ലാത്തതിനാൽ വീട് നിർമിക്കുന്നതിനോ അറ്റകുറ്റപ്പണികൾക്കോ സർക്കാർ സഹായത്തിന്‌ അപേക്ഷിക്കാൻ സാഹചര്യമില്ലായിരുന്നു. സർക്കാർ പദ്ധതികൾക്ക് ഇനി ധൈര്യമായി അപേക്ഷിക്കാമല്ലോയെന്ന ആത്മവിശ്വാസത്തിലാണിവർ.  ഇവർ താമസിച്ചിരുന്ന പുറമ്പോക്ക് ഭൂമിയിൽ പാറ ഉൾപ്പെട്ടിരുന്നത് പട്ടയം നൽകുന്നതിന് തടസമായിരുന്നു. പ്രത്യേക ഉത്തരവിറക്കിയാണ് പ്രശ്നപരിഹാരം കണ്ടത്. 1964 ലെ ഭൂമിപതിവ് ചട്ടപ്രകാരമാണ് പെരുമ്പാറ കോളനിയിലെ തെയ്യാമ്മ ബേബി, കുഞ്ഞുമോൾ വർഗീസ്, ബിജു തോമസ്, അന്നക്കുട്ടി ടോമി, മാർക്കോസ് തോമസ്, പി കെ സുരേന്ദ്രൻ, ശാന്തമ്മ, മറിയാമ്മ ജോൺ, ടോമി തോമസ്, ലീല ചാക്കോ, അനീഷ് ആൻണി, പി സി തോമസ്, മേരി വർക്കി, സിബി സെബാസ്റ്റ്യൻ എന്നിവർക്ക്‌ പട്ടയം ലഭ്യമാക്കിയത്. Read on deshabhimani.com

Related News