നിർമാണസാമഗ്രികൾ മോഷ്ടിച്ചുവിറ്റ തമിഴ്നാട് സ്വദേശി പിടിയിൽ



കാഞ്ഞിരപ്പള്ളി ടവർ നിർമാണത്തിന്‌ റിലയൻസ് എത്തിച്ച 3,500 കിലോ സാമഗ്രികൾ മോഷ്ടിച്ച്‌ വിറ്റ തമിഴ്‌നാട് സ്വദേശിയെ കാഞ്ഞിരപ്പള്ളി പൊലീസ് പിടികൂടി. കൊരട്ടിയിൽ മറ്റൊരു മോഷണത്തിനായി തയ്യാറെടുക്കവെയാണ് ഇയാളെ പിടികൂടിയത്. തമിഴ്‌നാട് സേലം മേട്ടൂർ പല്ലിപ്പെട്ടി ചിന്നക്കുളം സ്ട്രീറ്റിൽ പ്രഭാകരൻ മാരി(29)യെയാണ് കാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്‌പെക്ടർ റിജോ പി ജോസഫിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 26 നായിരുന്നു കേസിനാസ്പദമായ സംഭവം. കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ റിലയൻസ് ടവർ നിർമാണത്തിന്‌ സാമഗ്രികൾ എത്തിച്ചിരുന്നു. എന്നാൽ പിറ്റേന്ന് ഇവ കാണാതായി. റിലയൻസ് അധികൃതർ പരാതി നൽകിയതോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ കാലടി പൊലീസ് സ്റ്റേഷൻ പരിധിയിലും ഏപ്രിൽ 29ന് തൃശൂർ ഒല്ലൂർ പ്രദേശത്തും സമാനരീതിയിൽ മോഷണം നടന്നതായി കണ്ടെത്തി. ഇതോടെ ജില്ലാ പൊലീസ് മേധാവി ഡി ശില്പയുടെ നിർദേശാനുസരണം കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി എൻ ബാബുക്കുട്ടന്റെയും കാഞ്ഞിരപ്പള്ളി എസ്എച്ച്ഒ റിജോ പി ജോസഫിന്റെയും നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു. കരാറുകാരുടെ മൊഴിയെടുത്തതോടെ കരാറിനായി തമിഴ്‌നാട്, ബംഗാൾ, യുപി എന്നിവിടങ്ങളിൽ നിന്നുള്ള 11 സംഘങ്ങളാണ് ഉള്ളതെന്ന്‌ വിവരം ലഭിച്ചു. പ്രഭാകരൻ സംഭവദിവസങ്ങളിൽ മൂന്നിടങ്ങളിലും ഉണ്ടായിരുന്നതായും കൊരട്ടിയിൽ എത്തിയതായും കണ്ടെത്തുകയായിരുന്നു. കാഞ്ഞിരപ്പള്ളി എസ്ഐ ബിനോയ്, എസ്ഐ അരുൺ തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പ്രദീപ്, ബിനോ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  സംഭവദിവസം സ്ഥലത്ത് എത്തിയ പ്രഭാകരൻ സാധനം ഇറക്കുംവരെ കാത്തിരുന്നു. തുടർന്ന്, പ്രദേശത്തുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്ക് 600 രൂപ കൂലി നൽകി സാധനങ്ങൾ കയറ്റി മേട്ടൂരിലും തൃച്ചിയിലുമായി വിൽക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. Read on deshabhimani.com

Related News