കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്
വിറ്റാൽ കർശന നടപടി



കോട്ടയം ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് മരുന്നുകൾ വിൽക്കരുതെന്ന് ഡിഎംഒ എൻ  പ്രിയ മെഡിക്കൽ സ്റ്റോർ നടത്തിപ്പുകാരോട്‌ നിർദ്ദേശിച്ചു. ആന്റിബയോട്ടിക് ദുരുപയോഗം വലിയ ആരോഗ്യഭീഷണി ഉയർത്തുന്ന  സാഹചര്യത്തിൽ ജില്ലയിലെ ആന്റിബയോട്ടിക് ഉപയോഗം കർശനമായി നിരീക്ഷിക്കുമെന്നും നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡിഎംഒ അറിയിച്ചു.  കാരുണ്യ, നീതി, ജൻ ഔഷധി തുടങ്ങിയവയും സ്വകാര്യ മരുന്നുകടകളും ആശുപത്രി ഫാർമസികളും നിർദേശം കർശനമായി പാലിക്കണം. ഇതിനായി ജില്ലാ ഡ്രഗ് ഇൻസ്പെക്ഷൻ വിഭാഗം, ഓൾ കേരള കെമിസ്റ്റ്‌സ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ(എകെസിഡിഎ)  എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കും. നിർദ്ദേശം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കും. ആന്റിബയോട്ടിക് മരുന്നു നൽകുന്ന  കവറുകളിൽ,  ഉപയോഗത്തിൽ പുലർത്തേണ്ട ജാഗ്രത സംബന്ധിച്ച സന്ദേശമടങ്ങുന്ന ചുവന്ന നിറത്തിലുള്ള സീൽ പതിപ്പിക്കണം. സ്വകാര്യ മെഡിക്കൽ സ്റ്റോറുകൾക്കു വിതരണം ചെയ്യാനുള്ള 750 റബർ സീലുകൾ  എകെസിഡിഎ പ്രസിഡന്റ് കെ ജോസഫ് സെബാസ്റ്റ്യന് നൽകി ഡിഎംഒ ഉദ്ഘാടനംചെയ്തു. മെഡിക്കൽ സ്റ്റോറുകൾക്ക് എകെസിഡിഎ ഭാരവാഹികളിൽനിന്നോ ഡ്രഗ് ഇൻസ്‌പെക്ടറുടെ ഓഫീസിൽനിന്നോ സീൽ കൈപ്പറ്റാം. Read on deshabhimani.com

Related News