വയോധികയുടെ മാലകവർന്ന തമിഴ്‌ സ്‌ത്രീ പിടിയിൽ



പാലാ ഏറ്റുമാനൂർ–- പാലാ റൂട്ടിൽ കെഎസ്‌ആർടിസി ബസ് യാത്രയ്ക്കിടെ വയോധികയുടെ രണ്ട്‌ പവന്റെ സ്വർണ മാല കവർന്ന ഇതരസംസ്ഥാനക്കാരി  പിടിയിൽ. മധുര സ്വദേശിനി ഈശ്വരി(50) യെയാണ് മാല നഷ്ടപ്പെട്ടവർ പിന്തുടർന്ന് പിടികൂടി പാലാ പൊലീസിന്‌ കൈമാറിയത്‌.  ഏറ്റുമാനൂർ മംഗളം കോളേജിന് സമീപം താമസക്കുന്ന ചിന്നമ്മയുടെ മാലയാണ് നഷ്ടപ്പെട്ടത്. ചിന്നമ്മയും മകൾ ഷേർളി, അയൽവാസികളായ നിജ, വത്സമ്മ എന്നിവർ അരുവിത്തുറ പള്ളിയിലേയ്ക്ക് പോകാനാണ് കോട്ടയം–- തൊടുപുഴ റൂട്ടിൽ ഓടുന്ന ബസിൽ കയറിയത്. ഈശ്വരി ചിന്നമ്മയെ തന്റെ അടുത്ത് വിളിച്ചിരുത്തുകയായിരുന്നു. ചേർപ്പുങ്കലിലേയ്ക്ക് ടിക്കറ്റെടുത്ത ഈശ്വരി ചേർപ്പുങ്കലെത്തിയപ്പോൾ പാലായ്ക്ക് ടിക്കറ്റെടുത്തു. ഇത് ഡ്രൈവർ ശ്രദ്ധിച്ചിരുന്നു.  പാലായിലെത്തിയപ്പോൾ ഈശ്വരി ആദ്യം ബസിറങ്ങി. വല്ലതും നഷ്ടപ്പെട്ടോ എന്ന് ഡ്രൈവർ ചോദിച്ചപ്പോഴാണ് ചിന്നമ്മയുടെ മാല കാണാനില്ലെന്ന് അറിഞ്ഞത്‌. ഈശ്വരി കോട്ടയത്തേയ്ക്കുള്ള ബസിൽ കയറിയതായി ഡ്രൈവർ പറഞ്ഞതോടെ ഓട്ടോറിക്ഷയിൽ ചിന്നമ്മയും കൂടെ ഉണ്ടായിരുന്നവരും പിന്നാലെയെത്തി ടൗൺ സ്റ്റാൻഡിൽ എത്തി ഇവരെ കണ്ടെത്തി. ബസിലിരിക്കുകയായിരുന്ന ഈശ്വരി ഇവരെ കണ്ടതോടെ മാല ബസിലിട്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും  പാലാ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. Read on deshabhimani.com

Related News