വിസ്‌മയക്കാഴ്ചകളുമായി ജെമിനി സർക്കസിന്‌ തുടക്കം

കോട്ടയത്ത് ആരംഭിച്ച ജെമിനി സർക്കസിൽനിന്ന്


കോട്ടയം  സാഹസികതയുടെ അതിശയകാഴ്ചയുമായി കോട്ടയത്തിന്‌ ആവേശം പകർന്ന്‌ ജെമിനി സർക്കസിന്‌ തുടക്കമായി. നാഗമ്പടം മുനിസിപ്പൽ മൈതാനിയിലാണ് സർക്കസ് അരങ്ങേറുന്നത്‌. പകൽ ഒന്ന്‌, വൈകിട്ട്‌ നാല്‌, ഏഴ്‌ എന്നീ സമയങ്ങളിൽ ദിവസേന മൂന്ന്‌ തവണയാണ്‌ പ്രദർശനം. ജംഗിളിങ്, റഷ്യൻ റിങ് ബാലൻസ്, അഫ്രിക്കൻ ജിംനാസ്റ്റിക്, ചൈനീസ് റോളർ ബാലൻസ് തുടങ്ങിയ സാഹസികതയും പുതുമകളുമായാണ് സർക്കസ് എത്തിയത്. കോവിഡ് തീർത്ത മൂന്ന്‌ വർഷത്തെ ഇടവേളയ്ക്ക്‌ ശേഷമെത്തിയ സർക്കസിനെ കോട്ടയം ഇരുകൈയ്യും നീട്ടി സ്വകരിച്ചു. പതിനാല്‌ വർഷങ്ങൾക്ക്‌ ശേഷമാണ്‌ ജെമിനി സർക്കസ്‌ കോട്ടയത്തെത്തുന്നത്‌. ലോക്‌ഡൗണിൽ പ്രതിസന്ധിയിലായ തങ്ങൾക്ക്‌ ഇനി അതിജീവനത്തിന്റെ നാളുകളാണെന്ന് സർക്കസ് കലാകാരന്മാർ പറഞ്ഞു.  വരുമാനം നിലച്ചതിനെ തുടർന്ന് സർക്കസ് കലാകാരന്മാർ കൂടാരംവിട്ട് മറ്റ്‌ ജോലികൾ തേടി പോയിരുന്നു. കൂടുതൽ ഇളവുകൾ ലഭിച്ചതോടെ സർക്കസ് തമ്പുകളിൽ വീണ്ടും കളിചിരികൾ ഉയരുകയാണ്‌. എത്യാേപ്പ്യൻ, ടാൻസാനിയ തുടങ്ങിയ രാജ്യങ്ങളിലെ കൂടാതെ ഇന്ത്യയിലെ മറ്റ്‌ സംസ്ഥാനങ്ങളിൽനിന്നുള്ള നൂറ്റമ്പതോളം കലാകാരൻമാരാണ്‌ അരങ്ങിലെത്തുന്നത്‌. 100,150, 200, 300 എന്നിങ്ങനെയാണ്‌ പ്രവേശന ഫീസ്‌. Read on deshabhimani.com

Related News