കോട്ടയം രാജ്യാന്തര ചലച്ചിത്രമേള 24 മുതൽ; ഒരുക്കങ്ങൾ തുടങ്ങി



കോട്ടയം കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയ്‌ക്ക്‌ ഒരുക്കങ്ങൾ തുടങ്ങി. 24 മുതൽ 28 വരെയാണ്‌ മേള. അനശ്വര, ആഷ തിയറ്ററുകളിലാണ്‌ പ്രദർശനം. ലോക, ഇന്ത്യൻ, മലയാളം വിഭാഗങ്ങളിൽ 40 സിനിമകൾ പ്രദർശിപ്പിക്കും. ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ച സിനിമകളിൽനിന്ന് തെരഞ്ഞെടുത്തവയാണ് പ്രദർശിപ്പിക്കുക. സംഘാടകസമിതി രൂപീകരണ യോഗം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. കോട്ടയത്തിന്റെ സാംസ്കാരിക ഉത്സവമെന്ന നിലയിൽ ചലച്ചിത്രമേളയെ കോട്ടയം നെഞ്ചേറ്റുമെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യരക്ഷാധികാരിയായും സാംസ്കാരിക മന്ത്രി സജി ചെറിയാൻ, സഹകരണ -മന്ത്രി വി എൻ വാസവൻ, ചീഫ് വിപ്പ് ഡോ. എൻ ജയരാജ് എന്നിവർ സഹരക്ഷാധികാരികളായും സംഘാടകസമിതി രൂപീകരിച്ചു.  കോട്ടയം ഫിലിം സൊസൈറ്റി അധ്യക്ഷനും സംവിധായകനുമായ ജയരാജാണ് ഫെസ്റ്റിവൽ സമിതി ചെയർമാൻ. സെക്രട്ടറിയും സംവിധായകനുമായ പ്രദീപ് നായരാണ് കൺവീനർ. കേരള ചലച്ചിത്ര അക്കാദമി കോട്ടയം ഫിലിം സൊസൈറ്റിയുടെയും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും ചലച്ചിത്ര സംഘടനകളുടെയും സഹകരണത്തോടെയാണ് മേള നടത്തുന്നത്. പ്രവേശനം പാസ് മൂലമായിരിക്കും. ഡെലിഗേറ്റ് പാസിന് 300 രൂപയും വിദ്യാർഥികൾക്ക് 150 രൂപയുമാണ്‌ നിരക്ക്. ഓൺലൈനായും ഓഫ് ലൈനായും രജിസ്ട്രേഷൻ നടത്താം. യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. സംവിധായകൻ ജയരാജ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, നിർമാതാവ് ജോയ് തോമസ്, ചലച്ചിത്ര അക്കാദമി നിർവാഹക സമിതിയംഗം പ്രകാശ് ശ്രീധർ, സിഎംഎസ് കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് സി ജോഷ്വ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News