ആദ്യം ബോധവൽക്കരണം, 
പിന്നെ പിഴ

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക്‌ വസ്‌തുക്കൾ നിരോധിച്ചതോടെ കോട്ടയം നഗരത്തിലെ കടയിൽ തുണി ബാഗുകൾ അടുക്കിവയ്‌ക്കുന്ന വ്യാപാരി


കോട്ടയം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കുള്ള നിരോധനം കർശനമാക്കുന്നതോടെ കടകളിൽനിന്നും പ്ലാസ്‌റ്റിക്‌ പൂർണ്ണമായും അകലും. ആദ്യം ബോധവൽക്കരണവും തുടർന്ന്‌ വ്യാപാരസ്ഥാപനങ്ങളിൽ പരിശോധനയും പിഴ ഈടാക്കലും ശക്തമാക്കാനാണ്‌ അധികൃതരുടെ തീരുമാനം. 2020ൽ സംസ്ഥാന സർക്കാർ പ്ലാസ്‌റ്റിക്‌ നിരോധനം നടപ്പിലാക്കിയെങ്കിലും കോവിഡ് എത്തിയതോടെ ഇളവ്‌ നൽകി. ആ ഇളവുകൾ ഇനി ലഭിക്കില്ല. 75 മൈക്രോണിൽ താഴെയുള്ള ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്‌റ്റിക്‌ വസ്തുക്കളുടെ നിർമാണവും വിൽപ്പനയും ഉപയോഗവുമാണ്‌ നിരോധിച്ചത്. നിയമലംഘനം പിടികൂടിയാൽ 10,000 രൂപയും ആവർത്തിച്ചാൽ 20,000 രൂപയും മൂന്നാം തവണയും ലംഘിച്ചാൽ 50,000 രൂപയും പിഴ ഈടാക്കുമെന്നാണ് ഉത്തരവ്‌. പ്ലാസ്‌റ്റിക്‌ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസും പിൻവലിക്കും.     കച്ചവട കേന്ദ്രങ്ങളിലും മറ്റുമുള്ള പരിശോധനയ്ക്കായി വിവിധ വകുപ്പുകളെ ചേർത്ത് പ്രത്യേക സ്ക്വാഡുകൾ രൂപീകരിക്കും. പ്ലാസ്റ്റിക് നിരോധനം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പഞ്ചായത്തുകളും നഗരസഭകളും പൊതുസ്ഥലങ്ങളിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. ഏതൊക്കെ വസ്തുക്കൾക്കാണ് നിരോധനം ബാധകമാകുന്നതെന്ന് വ്യക്തമാക്കുന്ന പോസ്റ്ററുകളും നോട്ടീസുകളും വിതരണം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ചൊവ്വാഴ്‌ച ഏറ്റുമാനൂരിൽ ബോധവൽക്കരണ ക്ലാസ്‌ സംഘടിപ്പിച്ചിട്ടുണ്ട്‌.കോട്ടയം Read on deshabhimani.com

Related News