തരൂർ രണ്ടിടത്തും സംസാരിച്ചു



പാലാ/ഈരാറ്റുപേട്ട ഡിസിസി പ്രസിഡന്റ്‌ നാട്ടകം സുരേഷിന്റെ ഇടപെടലും ഭീഷണിയും ഫലിച്ചില്ല. ശശി തരൂർ എംപി പാലായിൽ കെ എം ചാണ്ടി ഫൗണ്ടേഷൻ സംഘടിപ്പിച്ച പ്രൊഫ. കെ എം ചാണ്ടി അനുസ്മരണ സമ്മേളനത്തിലും ഈരാറ്റുപേട്ടയിൽ യൂത്ത്‌ കോൺഗ്രസ്‌ സംഘടിപ്പിച്ച വർഗീയവിരുദ്ധ സമ്മേളനത്തിലും സംസാരിച്ചു. തരൂരിനെ കൊണ്ടുവരാതിരിക്കാൻ എല്ലാ ശ്രമങ്ങളും ഡിസിസിയും യൂത്ത്‌ കോൺഗ്രസിലെ ഒരുവിഭാഗവും നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതോടെ യൂത്ത്‌ കോൺഗ്രസും ഡിസിസിയും തമ്മിലുള്ള തർക്കവും പാരമ്യത്തിലായി.   പ്രൊഫ. കെ എം ചാണ്ടി അനുസ്മരണ സമ്മേളനത്തിൽ ഉദ്‌ഘാടകനായിരുന്ന പാലാ ബിഷപ്‌ മാർ ജോസഫ്‌ കല്ലറങ്ങാട്ട്‌ പാലായിൽ ഉണ്ടായിരുന്നിട്ടും യോഗത്തിന്‌ എത്തിയില്ല. പകരം ബിഷപ്‌ അയച്ച സന്ദേശം യോഗത്തിൽ വായിക്കുകയായിരുന്നു സംഘാടകർ.    ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ്‌ സംഘടിപ്പിച്ച പരിപാടിയിൽ കോൺഗ്രസിന്റെ സംസ്ഥാന, ജില്ലാ ഭാരവാഹികൾ ആരും പങ്കെടുത്തില്ല. എന്നാൽ ആന്റോ ആന്റണി എംപി, ബ്ലോക്ക് പ്രസിഡന്റ്‌ അഡ്വ. മുഹമ്മദ് ഇല്ല്യാസ്‌, ഡിസിസി ജനറൽ സെക്രട്ടറി ജോമോൻ ഐക്കര, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഓമന ഗോപാലൻ, ഈരാറ്റുപേട്ട നഗരസഭയുടെ ലീഗ് ചെയർപേഴ്സൺ സുഹറ അബ്‌ദുൾഖാദർ എന്നിവർ പങ്കെടുത്തു. ഐ ഗ്രൂപ്പുകാർ പൂർണമായും വിട്ടുനിന്നു.     ഈരാറ്റുപേട്ടയിലെ യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ചിന്തു കുര്യൻ ജോയി ഡിസിസിയുടെ നിലപാടിനെതിരെ ആഞ്ഞടിച്ചു. തരൂർ സംസാരിച്ചുതുടങ്ങിയപ്പോൾ  അദ്ദേഹത്തിന്‌ അനുകൂലമായി മുദ്രാവാക്യം വിളിച്ചു. തരൂർ രാഷ്‌ട്രീയ വിഷയങ്ങൾക്ക്‌ മറുപടി പറയാതെ തന്ത്രപൂർവം ഒഴിഞ്ഞുമാറി.  Read on deshabhimani.com

Related News