ദുരിതമേഖല സന്ദർശിച്ച്‌ മന്ത്രി വി എൻ വാസവൻ



മൂന്നിലവ്  മൂന്നിലവ്, മേലുകാവ്‌ പഞ്ചായത്തുകൾ, ഈരാറ്റുപേട്ട നഗരസഭ എന്നിവിടങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ മൂലം നാശമുണ്ടായ സ്ഥലങ്ങൾ മന്ത്രി വി എൻ വാസവൻ സന്ദർശിച്ചു.  മേലുകാവ് പഞ്ചായത്തിലെ എരുമാപ്രമറ്റം പള്ളി ഹോസ്റ്റലിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലും മന്ത്രിയെത്തി.  മഴക്കെടുതിയിൽ നഷ്‌ടം നേരിട്ടവർക്ക്‌ എല്ലാ സഹായവും സർക്കാർ നൽകുമെന്ന്‌ മന്ത്രി പറഞ്ഞു. മൂന്നിലവ്‌ കടപ്പുഴ പാലം പുനർനിർമിക്കാൻ പട്ടികജാതി പട്ടികവർഗ വകുപ്പിൽനിന്ന്‌ തുക അനുവദിക്കുമെന്നും മൂന്നിലവ്‌ ടൗണിൽ വെള്ളം കയറാൻ കാരണമായ മീനച്ചിലാറ്റിലെ ചെക്ക്‌ഡാം പൊളിച്ചുമാറ്റാൻ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. മേലുകാവ് വാകക്കാട് കളത്തുകടവ് റോഡിൽ തകർന്ന മണ്ണൂർ പാലവും വെള്ളപ്പൊക്കത്തിൽ വളർത്തുമൃഗങ്ങളും പന്നിഫാമും വാഹനവും ഒലിച്ചുപോയ വാകക്കാട് വയമ്പള്ളിൽ ഔസേഫിന്റെ വീടും കൃഷിയിടവും ഫാമും മന്ത്രി സന്ദർശിച്ചു. നഷ്ടപരിഹാരത്തിന് ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന്‌ മന്ത്രി ഔസേഫിനെ അറിയിച്ചു. തിരികെ മൂന്നിലവ് ടൗണിലെത്തിയെ മന്ത്രി വെള്ളംകയറിയ കടകളും സന്ദർശിച്ചാണ് മടങ്ങിയത്. ഈരാറ്റുപേട്ടയിൽ എത്തിയ മന്ത്രി മീനച്ചിലാർ കരകവിഞ്ഞതിനെ തുടർന്ന് നശിച്ച തടവനാൽ ബൈപാസ് റോഡും സന്ദർശിച്ചു.    ജില്ലാ പൊലീസ്‌ മേധാവി കെ കാർത്തിക്, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ജോയി ജോർജ്, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ആർഡിഒ രാജേന്ദ്ര ബാബു, എൽഡിഎഫ് നേതാക്കളായ പി ആർ ഫൈസൽ, എം ആർ സതീഷ്,  കെ ആർ അനുരാഗ്, ജെറ്റോ ജോസഫ്, കെ ഒ ജോർജ്, ജസ്റ്റിൻ ജോസഫ്, ജെയിംസ് മാമ്മൻ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. Read on deshabhimani.com

Related News