ഏറ്റുമാനൂർ സിവിൽ സ്‌റ്റേഷൻ: ആദ്യഘട്ടത്തിന്‌ 15 കോടി



 ഏറ്റുമാനൂർ  ഏറ്റുമാനൂർ സിവിൽ സ്റ്റേഷൻ നിർമാണത്തിന്റെ ആദ്യഘട്ടത്തിനായി 15 കോടി രൂപ ബജറ്റിൽ അനുവദിച്ചു. രണ്ടാം ഘട്ടത്തിന് 16 കോടി രൂപ  വകയിരുത്തുകയും ചെയ്തിട്ടുണ്ട്. ഇതടക്കം മണ്ഡലത്തിലെ വിവിധ വികസന പദ്ധതികളാണ്‌ ബജറ്റിൽ ഇടംപിടിച്ചത്‌.   സംസ്ഥാനസർക്കാരിന്റെ  എക്‌സ്പീര്യൻഷ്യൽ വിനോദ സഞ്ചാര പദ്ധതിയിൽ കുമരകം ഭാഗമാകും. ടൂറിസം കേന്ദ്രത്തിന്റെ അടിസ്ഥാനസൗകര്യ പദ്ധതികളുടെ വികസനവും ജലപാത ടൂറിസം പദ്ധതികളുമാണ് ഇതിലൂടെ നടപ്പാകുക. കുമരകം ഫയർ‌സ്റ്റേഷൻ, ഏറ്റുമാനൂർ മിനി സിവിൽ സ്റ്റേഷൻ, മെഡിക്കൽ കോളേജ് ഭൂഗർഭപാത എന്നിങ്ങനെ വിവിധ പദ്ധതികൾക്ക്‌ ബജറ്റിൽ തുക അനുവദിച്ചു.   അതിരമ്പുഴ ആട്ടുകാരൻ കവല റോഡിന് 4.45 കോടി രൂപയും, മെഡിക്കൽ കോളേജിന് മുൻവശത്തായി ആർപ്പുൂക്കര –- അമ്മഞ്ചേരി റോഡിൽ ഭൂഗർഭപാത നിർമിക്കാൻ 1.30 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. മണർകാട്‌ ബൈപാസിന്റെ പട്ടിത്താനം മുതൽ പാറക്കണ്ടം വരയും, പാറക്കണ്ടം മുതൽ പൂവത്തുംമൂട് വരെയുമുള്ള അരികുചാൽ, ഓട, നടപ്പാത നിർമാണത്തിനായി 5.50 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.       കുമരകം ബസാർ യുപി സ്‌കൂളിന്റെ കെട്ടിട നിർമാണത്തിന്‌ രണ്ട്‌ കോടി രൂപയും കുമരകത്ത് ഫയർ ആൻഡ്‌ റെസ്‌ക്യു സ്റ്റേഷൻ നിർമാണത്തിന് നാല്‌ കോടി രൂപയും അനുവദിച്ചിട്ടുണ്ട്. വേമ്പനാട്ട് കായൽ സംരക്ഷണത്തിനും, തിരുവാർപ്പ്, അയ്മനം, കുമരകം, ആർപ്പൂക്കര പഞ്ചായത്തുകളിലെ തോടുകളും ജലപാതകളും സംരക്ഷിക്കുന്നതിനും രണ്ടാം കുട്ടനാട് പാക്കേജിൽ തുക വകയിരുത്തി. നീണ്ടൂർ, ആർപ്പൂക്കര, കുമകരകം, അയ്മനം പഞ്ചായത്തുകളിലെ പാടശേഖങ്ങളിലെ പുറംബണ്ട് ശക്തിപ്പെടുത്തുന്നതിനായി തുക അനുവദിച്ചിട്ടുണ്ട്. Read on deshabhimani.com

Related News