പനച്ചിക്കാട് പരുത്തുംപാറയിൽ 
വിരണ്ടോടിയ ആന കിണറ്റിൽ വീണു



പനച്ചിക്കാട് പരുത്തുംപാറയിൽ വിരണ്ടോടിയ ആന കിണറ്റിൽ വീണു. പാലാ സ്വദേശിയുടെ കല്യാണി എന്ന ആനയാണ് ഇടഞ്ഞത്. വ്യാഴം പകൽ 11. 30 ഓടെയായിരുന്നു നാടിനെ മുൾമുനയിൽ നിർത്തിയ സംഭവം.  പനച്ചിക്കാട് പെരിഞ്ചേരിക്കുന്ന് ഭാഗത്ത് തടി പിടിക്കാൻ കൊണ്ടുവന്ന കല്യാണി വാഹനത്തിന്റെ ശബ്ദംകേട്ട്‌ വിരണ്ടോടി. പ്രധാന റോഡിലൂടെ ഓടിയെത്തിയത് പഞ്ചായത്ത് ഓഫിസിനു സമീപത്തേക്ക്‌. ഇവിടെനിന്ന്‌ 15 –-ാം വാർഡ് ഭാഗത്തേയ്ക്ക് ഓടി സന്തോഷ് ക്ലബ്ബിന്‌ സമീപമെത്തി. നാട്ടുകാർ പിന്നാലെ കൂടിയതോടെ പരിഭ്രാന്തിയിലായ ആന സമീപത്തെ സീതാഭവനിൽ സീതാമണിയമ്മയുടെ പുരയിടത്തിലേക്ക്‌ കയറി. പുരയിടത്തിലൂടെ മുന്നോട്ട് ഓടുന്നതിനിടെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണു. മുൻകാലുകളും തുമ്പിക്കയ്യും കിണറ്റിൽ കുടുങ്ങി. തുമ്പിക്കൈയ്ക്കും നാവിനും മുറിവേറ്റു. തളയ്ക്കാനെത്തിയ സഹായിക്കും വിരലിന് നേരിയ പരിക്കുണ്ട്. അപകടത്തിൽ കിണറിന്റെ തൂൺ തകർന്നു. കെട്ടും ഭാഗികമായി തകർന്നിട്ടുണ്ട്. പാപ്പാന്മാരും ഒപ്പമുണ്ടായിരുന്നവരും ചേർന്ന് സാഹസികമായാണ് ആനയെ കരയ്ക്കുകയറ്റിയത്. തുടർന്ന്‌ ഭക്ഷണവും വെള്ളവും നൽകി ശാന്തയാക്കി. സംഭവമറിഞ്ഞ് ചിങ്ങവനം പൊലീസും നാട്ടുകാരും പഞ്ചായത്ത് അംഗങ്ങളും അടക്കമുള്ളവർ സ്ഥലത്തെത്തി. കൂടുതൽ നാശനഷ്ടമുണ്ടാക്കാതെ ആനയെ തളയ്ക്കാൻ സാധിച്ചതിന്റെ അശ്വാസത്തിലാണ് നാട്ടുകാരും അധികൃതരും. Read on deshabhimani.com

Related News