ബൈപാസ് വികസനത്തിന്‌ 
ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുക്കും



പാലാ  കെ എം മാണി ബൈപാസ്‌ വികസനം പൂർത്തീകരിക്കാൻ ആവശ്യമായ ഭൂമിയും തടസമായി നിലനിർത്തിയ കെട്ടിടങ്ങളും ഏറ്റെടുക്കാൻ നടപടിയായെന്ന്‌  എൽഡിഎഫ്‌  നിയോജകമണ്ഡലം കമ്മിറ്റി അറിയിച്ചു. ബൈപാസിന്റെ ചില ഭാഗങ്ങളിൽ നിർമാണം  തടസപ്പെടുത്താൻ തൽപരകക്ഷികൾ സൃഷ്ടിച്ച തടസം മൂലമാണ്‌ പൂർത്തീകരണം  വൈകുന്നത്‌. അവശേഷിക്കുന്ന ഭൂമിയും സിവിൽ സ്‌റ്റേഷൻ ജങ്‌ഷനിൽ കേസുകൾ തീർപ്പാക്കിയിട്ടും പൊളിച്ചുമാറ്റാൻ ഉടമകൾ തയ്യാറാവാത്ത സ്വകാര്യ ബഹുനില കെട്ടിടം ഉൾപ്പെടെയുള്ള കെട്ടിടങ്ങളും എൽഡിഎഫ് ഇടപെടലുകളെ തുടർന്നാണ് ഏറ്റെടുക്കുന്നത്‌. സിവിൽ സ്‌റ്റേഷൻ ജംങ്‌ഷനിൽ പഴിയ കെട്ടിടങ്ങൾ ഏറ്റെടുത്ത്‌ ലേലം ചെയ്‌തതോടെ ബൈപാസ് പൂർത്തിയായെന്ന് വിളമ്പരം ചെയ്ത് യുഡിഎഫ് ഉദ്ഘാടന മാമാങ്കം നടത്തിയിരുന്നു. സ്വകാര്യ ബഹുനില കെട്ടിടം ഉൾപ്പെടെ ഭൂമി ഏറ്റെടുക്കാനുണ്ടെന്നുള്ള വിവരം മറച്ചായിരുന്നു ഉദ്‌ഘാടന മാമാങ്കം സംഘടിപ്പിച്ചത്‌. എന്നാൽ എൽഡിഎഫ്‌ ഇടപെടലിൽ പൊതുമരാമത്ത് വകുപ്പിന്റെയും ജില്ലാ ഭരണകേന്ദ്രത്തിന്റെയും കർശന നിലപാടിനെ തുടർന്നാണ് തടസങ്ങൾ നീക്കാൻ നടപടിയായത്‌.  പാലാ ബൈപാസ് വിഭാവനം ചെയ്ത കെ എം മാണിയുടെ പേര്‌ റോഡിന് നൽകുന്നതിനും അവശേഷിക്കുന്ന ഭാഗത്തെ ഏറ്റെടുക്കലിനായി തുക അനുവദിക്കുന്നതിനും ഇടപെടൽ നടത്തിയത് എൽഡിഎഫ് നേതൃത്വമാണെന്ന്‌ ഭാരവാഹികളായ ലാലിച്ചൻ ജോർജ്, പി എം ജോസഫ്, ബാബു കെ ജോർജ്, ടോബിൻ കെ അലക്സ്, ബെന്നി മൈലാടൂർ, സിബി തോട്ടുപുറം, ഔസേപ്പച്ചൻ തകടിയേൽ, സാജൻ ആലക്കുളം, പീറ്റർ പന്തലാനി, കെ ആർ സുദർശ്, അഡ്വ. വി എൽ സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.   Read on deshabhimani.com

Related News