മാമ്പഴം ചോദിച്ചെത്തി വൃദ്ധയുടെ സ്വര്‍ണം കവര്‍ന്ന 2പേര്‍ അറസ്റ്റില്‍
കുറവിലങ്ങാട് ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയുടെ വീട്ടിൽ മാമ്പഴം ചോദിച്ചെത്തി സ്വർണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഇടുക്കി മുട്ടം കണ്ണാടിപാറ ഇല്ലിചാരി പള്ളിമുക്ക് തോപ്പിൽ പറമ്പിൽ അഷറഫ് (ഉസ്താദ് –-58), എറണാകുളം മടക്കത്താനം വടക്കേക്കര ലിബിൻ ബെന്നി (35) എന്നിവരെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റുചെയ്തത്. ഇവർ കഴിഞ്ഞ 25ന് ഉച്ചയോടെ സ്‌കൂട്ടറിൽ ഉഴവൂർ പെരുന്താനം ഭാഗത്ത് വൃദ്ധയുടെ വീട്ടിലെത്തി. സിറ്റൗട്ടിൽ ഇരിക്കുകയായിരുന്ന വൃദ്ധയോട് മാമ്പഴം ഇരിപ്പുണ്ടോ എന്ന് ചോദിച്ചു. മാമ്പഴം എടുക്കാൻ പോയ സമയം പ്രതികളിലൊരാൾ വൃദ്ധയുടെ പുറകെചെന്ന് കട്ടിലിൽ തള്ളിയിട്ട് കൈയിൽ കിടന്ന ആറു വളകളും രണ്ടു മോതിരവും ഊരിയെടുത്ത് സ്‌കൂട്ടറിൽ കടന്നുു. പ്രതികളിൽ ഒരാൾ വൃദ്ധയുടെ പുറകെ അകത്തുകയറിയ സമയം കൂടെയുണ്ടായിരുന്ന ആൾ വീടിന്റെ മുൻവശത്ത് സ്‌കൂട്ടർ സ്റ്റാർട്ടാക്കി കാത്തുനിൽക്കുകയായിരുന്നു. വൃദ്ധയുടെ പരാതിയെ തുടർന്ന് കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റർചെയ്തു. ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാക്കളെ തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു. മോഷണമുതൽ വിൽക്കാൻ സഹായിച്ചതിനാണ് ലിബിൻ ബെന്നിയെ പിടികൂടിയത്. കൂട്ടുപ്രതിക്കായി തിരച്ചിൽ ശക്തമാക്കിയതായി പൊലീസ് പറഞ്ഞു. പ്രതികളെ തൊടുപുഴ ഭാഗത്തുനിന്നാണ് അന്വേഷണസംഘം പിടികൂടിയത്. ലിബിൻ ബെന്നിക്ക് തൊടുപുഴ, പെരുമ്പാവൂർ, മൂവാറ്റുപുഴ സ്റ്റേഷനുകളിലും അഷറഫിന് തൊടുപുഴ സ്റ്റേഷനിലും കേസുകൾ നിലവിലുണ്ട്. കുറവിലങ്ങാട് സ്റ്റേഷൻ ഓഫീസർ നിർമൽ ബോസ്, എസ്ഐമാരായ വി വിദ്യ, റോജിമോൻ, എഎസ്‌ഐ ബി പി വിനോദ്, സിപിഒമാരായ ഷിജാസ് ഇബ്രാഹിം, പ്രവീൺകുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡുചെയ്തു. Read on deshabhimani.com