മുസോളിനി പറഞ്ഞത്‌ ഇന്ത്യയിൽ 
യാഥാർഥ്യമായി: സുനിൽ പി ഇളയിടം

കെഎസ്ഇബിഡബ്ല്യുഎ തൊഴിലാളി സദസ്സ് ഡോ. സുനിൽ പി ഇളയിടം ഉദ്ഘാടനംചെയ്യുന്നു


    കോട്ടയം ‘ഫാസിസ്‌റ്റ്‌ ഭരണകൂടം മൂലധന താൽപര്യം സംരക്ഷിക്കും’ എന്ന്‌   ഇറ്റലിയിലെ ഏകാധിപതി മുസോളിനി പറഞ്ഞത്‌ സംഘപരിവാർ ഭരണത്തിൽ  യാഥാർഥ്യമായെന്ന്‌ ഇടത്‌ ചിന്തകൻ ഡോ. സുനിൽ പി ഇളയിടം പറഞ്ഞു. കെഎസ്‌ഇബി വർക്കേഴ്‌സ്‌ അസോസിയേഷൻ(സിഐടിയു) ജില്ലാ കോ ഓർഡിനേഷൻ കെപിഎസ്‌ മേനോൻ ഹാളിൽ ‘വർഗീയതയ്‌ക്കെതിരെ വർഗ ഐക്യം’ എന്ന വിഷയം ആധാരമാക്കി സംഘടിപ്പിച്ച തൊഴിലാളി സദസ്‌  ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.      സംഘപരിവാർ ഭരണത്തിൽ നിയമവാഴ്‌ച പ്രഹസനമായി. ഫെഡറലിസം തകർന്നു. സംസ്ഥാനങ്ങൾക്ക്‌ തുല്യാധികാരമുള്ള ‘സെക്കുലർ സ്‌റ്റേറ്റ്‌’ എന്ന ഭരണഘടനാ സങ്കൽപ്പവും ഇല്ലാതാക്കി. ‘വസ്‌ത്രം കണ്ടാൽ അറിയാം വർഗീയവാദിയെ’ എന്ന്‌ പറയുന്ന പ്രധാനമന്ത്രി, പള്ളി പൊളിച്ചിടത്ത്‌ പണിയുന്ന അമ്പലത്തിന്റെ പൂജ ഉദ്‌ഘാടനം ചെയ്യുന്ന അവസ്ഥയിലേക്ക്‌ നാട്‌ കൂപ്പ്‌കുത്തി. സ്വാതന്ത്യസമരവും ഗാന്ധിജിയുടെ രക്തസാക്ഷിത്വവുമാണ്‌ ഹിന്ദുത്വ മുന്നേറ്റത്തെ  പ്രതിരോധിച്ചത്‌. ഗാന്ധിവധത്തിന്‌ പിന്നിലെ സൂത്രധാരൻ സവർക്കറും   ഗോൾവാൾക്കറും ആഭ്യന്തര ശത്രുക്കൾ മുസ്ലിങ്ങളും ക്രിസ്‌ത്യാനികളും കമ്യൂണിസ്‌റ്റുകാരുമാണെന്ന്‌ പ്രചരിപ്പിച്ചു. വർഗീയതയെ എതിർക്കുക എന്നത്‌ തൊഴിലാളികളുടെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കോ ഓർഡിനേഷൻ കൺവീനർ എം ബി പ്രസാദ്‌ അധ്യക്ഷനായി. അരുൺദാസ്‌, എ പി പ്രകാശ്‌ എന്നിവർ സംസാരിച്ചു. കെഎസ്‌ഇബിയിൽ നിന്ന്‌ വിരമിച്ച എം എൻ വേണുഗോപാൽ, ടി എസ്‌ സന്തോഷ്‌, ടി ജി പ്രേംനാഥ്‌ എന്നിവർക്ക്‌ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം അഡ്വ. വി ജയപ്രകാശ്‌ ഉപഹാരം സമർപ്പിച്ചു.     Read on deshabhimani.com

Related News