പാറിപ്പറക്കും...മരുന്നടിക്കും
കൊല്ലം നെൽച്ചെടിക്ക് ആവശ്യമായ സൂക്ഷ്‌മ മൂലകങ്ങൾ ഇലയിലൂടെ നൽകാൻ ഇനി പാടത്തിനു മുകളിൽ ഡ്രോണുകൾ പറക്കും. ചെടിയുടെ ചുവടുകിളച്ച് മൂലകങ്ങൾ വേരിലൂടെ നൽകുന്ന കഠിന പ്രയത്നത്തിനു പകരമായാണ് ഡ്രോൺ ഉപയോഗിച്ച് ഇലകളിൽ മരുന്ന് തളിക്കുന്നത്. നാല് തൊഴിലാളികൾ 10 ദിവസംകൊണ്ട് ചെയ്യുന്ന ജോലി ഡ്രോൺ മണിക്കൂറുകൾകൊണ്ട് പൂർത്തിയാക്കും. കൊല്ലം കൃഷി വിജ്ഞാനകേന്ദ്രമാണ് നെൽക്കൃഷിയിലെ ഡ്രോൺ സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ സാമ്പത്തിക സഹകരണത്തോടെ ജില്ലയിലെമ്പാടും നടപ്പാക്കുന്ന പദ്ധതി തേവലക്കര പഞ്ചായത്തിലെ കൈപ്പുഴ പാടശേഖരത്തിൽ സുജിത് വിജയൻപിള്ള എംഎൽഎ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരിയിൽ അധ്യക്ഷനായി. കൃഷി വിജ്ഞാനകേന്ദ്രം മേധാവി ബിനി സാം, ജില്ലാ പഞ്ചായത്ത് അംഗം എസ് സോമൻ, സുമയ്യ അഷ്‌റഫ്, രാധാമണി, ബേബി, ബീന ബോണിഫെയ്സ്, രശ്മി എന്നിവർ സംസാരിച്ചു. കൃഷി വിജ്ഞാനകേന്ദ്രം അസിസ്റ്റന്റ് പ്രൊഫസർമാരായ ലേഖ പദ്ധതി വിശദീകരിച്ചു. ഡോ. സരോജ്കുമാർ നന്ദി പറഞ്ഞു. Read on deshabhimani.com