മലയോര ഹൈവേയാണ്; മാലിന്യ ഹൈവേ അല്ല
പുനലൂർ മലയോര ഹൈവേയിൽ അടുക്കളമൂലയ്‌ക്കും ചുടുകട്ടയ്‌ക്കും ഇടയിലുള്ള റിട്ടാസ് വളവിനു സമീപം മാലിന്യം തള്ളുന്നത് പതിവാകുന്നു. രാത്രിയിലാണ് മാലിന്യം തള്ളുന്നത്. പച്ചക്കറി വേസ്റ്റുകളും, പ്ലാസ്റ്റിക്കുകളും നിറച്ച് വലിയ കവറുകളിലാണ് ഉപേക്ഷിക്കുന്നതിൽ കൂടുതലും. തെരുവു നായകൾ കടിച്ചു വലിച്ച് പ്രദേശമാകെ മാലിന്യം വ്യാപിക്കുന്ന സാഹചര്യമാണ്. മുമ്പ് വ്യാപകമായി മാലിന്യം തള്ളിയിരുന്ന ഇവിടെ മലയോര ഹൈവേ നിർമാണത്തോടെ കുറഞ്ഞു. വിജനമായ സ്ഥലവും തെരുവുവിളക്ക് ഇല്ലാത്തതും മാലിന്യംതള്ളുന്നവർക്ക് അനുകൂലമാണ്. കരവാളൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശത്ത് സിസിടിവിയും തെരുവുവിളക്കും സ്ഥാപിച്ചു മാലിന്യം തള്ളുന്നതിന് അറുതി ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. Read on deshabhimani.com