പുത്തനായി പള്ളിക്കൂടങ്ങൾ
കൊല്ലം ആരും വിസ്‌മയിക്കുന്ന ബഹുനില മന്ദിരങ്ങൾ, സ്‌മാർട്ട് ക്ലാസ് മുറികൾ, സ്വകാര്യ സ്കൂളുകളെ വെല്ലുന്ന അത്യാധുനിക സൗകര്യങ്ങൾ... എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം ജില്ലയിലെ സ്കൂളുകളുടെ മുഖം മാറി. കഴിഞ്ഞ ദിവസം നാല് സ്കൂളിനുകൂടി ബഹുനില കെട്ടിടം നിർമിക്കാൻ അനുമതി നൽകി. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം 112 സ്കൂളിനാണ് ബഹുനില കെട്ടിടത്തിന് തുക അനുവദിച്ചത്. ചവറ തെക്കുംഭാഗം എൽവിഎൽപിഎസ്, അഷ്ടമുടി ഗവ. ഹൈസ്‌കൂൾ, കൊല്ലം മുക്കുത്തോട് ഗവ. യുപിഎസ്, പുതുക്കാട് ഗവ. എൽപിഎസ് എന്നിവയ്‌ക്കാണ് കഴിഞ്ഞ ദിവസം അനുമതിയായത്. സംസ്ഥാനത്ത് 50 സ്‌കൂൾ കെട്ടിട നിർമാണത്തിനു സർക്കാർ ഭരണാനുമതി നൽകിയതിലാണ് ഇവ ഉൾപ്പെട്ടത്. വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽനിന്ന് ആകെ 46 കോടി രൂപ അനുവദിച്ചു. ചവറ തെക്കുംഭാഗം എൽവിഎൽപിഎസ് 1.10 കോടി, അഷ്ടമുടി ഗവ. ഹൈസ്‌കൂൾ രണ്ടുകോടി, ചവറ മുക്കുത്തോട് ഗവ. യുപിഎസ് 60 ലക്ഷം, ചവറ പുതുക്കാട് ഗവ. എൽപിഎസ് 74 ലക്ഷം എന്നിങ്ങനെയാണ് ജില്ലയിൽ തുക അനുവദിച്ചത്. എംഎൽഎമാരുടെ നിർദേശം കൂടി പരിഗണിച്ചാണ് കെട്ടിടങ്ങൾ അനുവദിച്ചത്. കിഫ്‌ബിയിൽനിന്ന് അഞ്ചുകോടി വീതം 11 സ്കൂളിനും മൂന്നുകോടി വീതം 33 സ്കൂളിനുമാണ് കഴിഞ്ഞ വർഷം കെട്ടിടത്തിന് അനുമതി നൽകിയത്. ഇതിൽ 15 എണ്ണം ഉദ്‌ഘാടനംചെയ്‌തു. ശേഷിച്ചവയുടെ നിർമാണം പുരോഗതിയിലാണ്. പ്ലാൻ ഫണ്ടിൽനിന്ന് ഈ വർഷം 14 സ്‌കൂളിന് ഒരു കോടി രൂപ വീതമാണ് അനുവദിച്ചത്. ഈ കെട്ടിടങ്ങളിടെ നിർമാണവും പുരോഗമിക്കുന്നു. Read on deshabhimani.com