ജില്ലയിൽ പരക്കെ മഴ
കൊല്ലം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഗുലാബ് ചുഴലിക്കാറ്റിന്റെ ഫലമായി ജില്ലയിൽ പരക്കെ മഴപെയ്തു. ഞായറാഴ്ച രാത്രിയാണ് മഴ കനത്തത്. മലയോരമേഖലയിലടക്കം നല്ല മഴപെയ്തെങ്കിലും കാര്യമായ നാശനഷ്ടമ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അഴീക്കൽ ഹാര്‍ബറിൽ നിന്നടക്കം മത്സ്യബന്ധനത്തിനുപോയ ബോട്ടുകൾ കാലാവസ്ഥ മോശമായതിനാൽ കൊല്ലം തുറമുഖത്ത് അടുപ്പിച്ചു. കടലിൽ ഞായറാഴ്ച വൈകിട്ടോടെ മഴയ്ക്കൊപ്പം ശക്തമായ കാറ്റുമുണ്ടായിരുന്നു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിര്‍ദേശം നൽകിയിരുന്നു. തിങ്കളാഴ്ച വൈകിട്ടോടെ വാടിയിൽ നിന്ന് കുറച്ചു വള്ളങ്ങള്‍ കടലിൽപോയി. ഞായറാഴ്ച രാവിലെ എട്ടു മുതല്‍ തിങ്കളാഴ്ച രാവിലെ എട്ടുവരെ ശരാശരി 81.775 മില്ലി മീറ്റര്‍ മഴയാണ് പെയ്തത്. അച്ചൻകോവിലിൽ 57 മില്ലി മീറ്റര്‍, ആയൂര്‍ 76, കൊല്ലം 82, പരവൂര്‍ 55.8, ആര്യങ്കാവ് 95, കൊട്ടാരക്കര 81.4, കുളത്തൂപ്പുഴ 115 , ശൂരനാട് 69 മില്ലിമീറ്റര്‍ എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച മഴയ്ക്കൊപ്പം ഇടിയും മിന്നലിനും സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. Read on deshabhimani.com