3.75 ടൺ കൂടി എത്തി



കൊല്ലം അനിയന്ത്രിത വില തടയാൻ പൊള്ളാച്ചി, തിരുനെൽവേലി എന്നിവിടങ്ങളിൽനിന്ന്‌ കൃഷിവകുപ്പ്‌ നേരിട്ട്‌ സംഭരിച്ച പച്ചക്കറിയുടെ രണ്ടാം ലോഡ്‌ വെള്ളിയാഴ്‌ച രാവിലെ കൊല്ലത്തെത്തി. 3.75 ടൺ പച്ചക്കറിയാണ്‌ എത്തിച്ചത്‌. ഇതോടെ പച്ചക്കറിവില താഴ്‌ന്നു. ഹോർട്ടികോർപ് വിൽപ്പനശാലകൾ വഴി പൊതുവിപണിയേക്കാൾ 15 മുതൽ 20 ശതമാനംവരെ കുറച്ചാണ്‌ വിൽപ്പന. വ്യാഴാഴ്‌ച മൂന്നു ടൺ പച്ചക്കറി എത്തിച്ചിരുന്നു. വരും ദിവസങ്ങളിലും ലോഡെത്തും. ജില്ലയ്ക്ക്‌ പ്രതിദിനം രണ്ടര ടൺ പച്ചക്കറിയാണ്‌ ആവശ്യം. പൊതുവിപണിയെ ഞെട്ടിച്ച്‌ സെഞ്ചുറി അടിച്ച  തക്കാളിയും ഡബിൾ സെഞ്ചുറി അടിച്ച മുരിങ്ങക്കായുമാണ്‌ എത്തിയ ലോഡിൽ കൂടുതലും. യഥാക്രമം 68, 90 രൂപയ്‌ക്കാണ്‌ വിൽപ്പന. സവാളയും കൂടിയ തോതിൽ എത്തിയിട്ടുണ്ട്‌.  200 രൂപ വരെ വിലയെത്തിയ മുരിങ്ങക്ക വിപണിയിൽ കിട്ടാനില്ലാത്ത സാഹചര്യത്തിലാണ്‌ വിഎഫ്‌പിസികെ സ്‌റ്റാളുകളിൽ അവ യഥേഷ്ടം ലഭ്യമാക്കിയത്‌. പൊതുവിപണിയിൽ 80 ശതമാനം പച്ചക്കറികൾക്കും കഴിഞ്ഞ മാസത്തേക്കാൾ 50 ശതമാനത്തിനു മുകളിലാണു വില വർധിച്ചത്. മണ്ഡലകാലം കൂടി ആയതോടെ പച്ചക്കറിക്ക്‌ ആവശ്യക്കാർ ഏറിയിരുന്നു. കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ കനത്ത മഴയെത്തുടർന്നുണ്ടായ കൃഷിനാശമാണു വില കൂടാനുള്ള കാരണം. ഈ സാഹചര്യത്തിലാണ്‌ ജനങ്ങൾക്ക്‌ ആശ്വാസവുമായി സർക്കാർ എത്തിയത്‌.  Read on deshabhimani.com

Related News