കേന്ദ്രസർക്കാർ നിലപാട് 
വെല്ലുവിളി: സിപിഐ എം



കൊല്ലം റബർ അടക്കമുള്ള തോട്ടവിളകൾക്ക് താങ്ങുവില നൽകാൻ കഴിയില്ലെന്ന കേന്ദ്രസർക്കാർ നിലപാട് തോട്ടം മേഖലയോടുള്ള വെല്ലുവിളിയാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ പ്രസ്‌താവനയിൽ പറഞ്ഞു. ആസിയാൻ രാജ്യങ്ങളിൽനിന്ന്‌ ഇറക്കുമതി ചെയ്യുന്ന മിശ്രിത റബറിന്‌ (കോമ്പൗണ്ട്‌ റബർ) നൽകുന്ന പൂർണ ഇറക്കുമതിത്തീരുവ ഇളവ്‌ ഏകപക്ഷീയമായി ഇന്ത്യക്ക്‌ പിൻവലിക്കാൻ കഴിയില്ലെന്നാണ് കേന്ദ്രമന്ത്രിയുടെ വാദം. ആസിയാൻ കരാറിനെ തുടർന്ന് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽനിന്ന്‌ നികുതി ഇളവോടൈ ഇന്ത്യയിലേക്ക് നിർബാധം ഇറക്കുമതി ചെയ്യുന്നതാണ്‌ റബർ കർഷകരെ ദുരിതത്തിലാക്കിയത്.റബറിന് താങ്ങുവിലയിനത്തിൽ നയാപൈസ വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തയ്യാറല്ലെന്നും ആസിയാൻ കരാറടക്കമുള്ള ബാധ്യതകളിൽ ഒന്നും ചെയ്യാനില്ലെന്നും എളമരം കരീം എംപിക്ക് നൽകിയ കത്തിലൂടെ അടിവരയിട്ടിരിക്കുകയാണ് കേന്ദ്രസർക്കാർ.  ഈ ഘട്ടത്തിലും സംസ്ഥാന സർക്കാർ പരിമിതമായ വിഭവശേഷി ഉപയോഗിച്ച് കിലോയ്ക്ക് 170 രൂപ താങ്ങുവില ഉറപ്പുവരുത്തി. ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ 600 കോടിയിലധികം രൂപയാണ്  റബർ കർഷകരെ സഹായിക്കാൻ  മാറ്റിവച്ചത്. കേന്ദ്രസർക്കാർ വിൽക്കാൻ തീരുമാനിച്ച വെള്ളൂരിലെ ന്യൂസ് പ്രിന്റ്‌ ഫാക്ടറി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പുനരുദ്ധരിച്ചു. ഏറ്റെടുത്ത അധിക സ്ഥലത്ത് കർഷകരിൽനിന്ന്‌ അസംസ്കൃത വസ്തുക്കൾ  ശേഖരിച്ച് മൂല്യവർധിത ഉൽപ്പന്നങ്ങളായി  വിപണിയിൽ എത്തിച്ച് ഉയർന്ന വില ഉറപ്പുവരുത്താൻ പൊതുമേഖലയിൽ റബർ പാർക്ക് നിർമിക്കാനും സർക്കാർ തീരുമാനിച്ചു. ഇത്തരത്തിൽ കർഷകരെ സഹായിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ട്‌.  കാലാകാലങ്ങളിൽ കേന്ദ്രം ഭരിച്ച കോൺഗ്രസ് സർക്കാരുകൾ ഒപ്പിട്ട സ്വതന്ത്ര വ്യാപാരക്കരാറുകളാണ് റബറിന്റെ വിലത്തകർച്ചയ്ക്കു പ്രധാന കാരണമെന്നും പ്രസ്‌താവനയിൽ പറഞ്ഞു. Read on deshabhimani.com

Related News