കെഎംഎംഎൽ ഖനന മേഖലയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം: കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് നേരിട്ട് നിയമനം



കൊല്ലം> ചവറ കെഎംഎംഎൽ എംഎസ് യൂണിറ്റിന്റെ ഖനന മേഖലകളിലെ പ്രശ്‌നങ്ങൾക്കു പരിഹാരം. മൈനിങ് സൈറ്റുകൾക്കായി കുടിയൊഴിപ്പിക്കപ്പെട്ടവരെ കമ്പനിയിൽ കരാർ ജീവനക്കാരായി നേരിട്ട് നിയമിക്കാനും പ്രദേശത്തെ പാലം, സ്‌കൂൾ പുനർനിർമാണം സംബന്ധിച്ചുമാണ് ധാരണയായത്. 159 ഒഴിവിലായി ലഭിക്കുന്ന 4770 തൊഴിൽദിനത്തിൽ നാല് ഖനന പ്രദേശങ്ങളിൽനിന്നുള്ളവരെ റൊട്ടേഷൻ വ്യവസ്ഥയിൽ 10:6:5:5 അനുപാതത്തിലാണ് നിയമിക്കുക. വ്യവസായ മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിൽ മാനേജ്മെന്റും തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.   കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ദീർഘകാല ആവശ്യത്തിനാണ് പരിഹാരമുണ്ടായതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. പൊന്മന 1, പൊന്മന 2, പൊന്മന 3, കോവിൽതോട്ടം എന്നീ പ്രദേശങ്ങളിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്കാണ് തീരുമാനം ബാധകമാകുക. പൊന്മന 1 സൈറ്റിലെ 21 വർഷം സർവീസുള്ളവർക്ക് പത്തും പൊന്മന 2ൽ ഉൾപ്പെടുന്നവർക്ക്  ആറും പൊന്മന 3ൽ അഞ്ചും കോവിൽതോട്ടത്ത് അഞ്ചും  പ്രതിമാസ തൊഴിൽദിനങ്ങൾ ലഭിക്കും. ഇവരുടെ വേതനം ടിപി യൂണിറ്റിലെ കരാർ തൊഴിലാളികളുടേതിനു തുല്യമായിരിക്കും. ലാഭകരമല്ലാത്ത പൊന്മന സൈറ്റ് 1, 2 എന്നിവ ഈ ക്രമീകരണത്തിനുശേഷം നിർത്തലാക്കും.      ഖനനപ്രദേശങ്ങളിലെ ജോലികളിൽ കരാർ അടിസ്ഥാനത്തിലാണ് കുടിയൊഴിപ്പിക്കപ്പെട്ടവരെ നിയോഗിച്ചിരുന്നത്. ഇവരെ റൊട്ടേഷൻ വ്യവസ്ഥയിലെങ്കിലും നേരിട്ട് നിയമിക്കണമെന്നത് ദീർഘകാല ആവശ്യമായിരുന്നു. ഇതിന്റെ സാധ്യത പരിശോധിക്കാൻ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷിനെ ചുമതലപ്പെടുത്തി. മന്ത്രി പി  രാജീവിന്റെ സാന്നിധ്യത്തിൽ കഴിഞ്ഞ ആഗസ്‌തിൽ നടന്ന ചർച്ചയിലായിരുന്നു തീരുമാനം. ഇതിന്റെ തുടർച്ചയായാണ് മാനേജ്മെന്റും തൊഴിലാളി യൂണിയനുകളുമായി ചർച്ചയിലൂടെ ധാരണയിലെത്തിയത്.   കോവിൽതോട്ടത്ത് പാലവും സ്കൂളും മാറ്റി സ്ഥാപിക്കുന്നതിലും ധാരണയായി.  ദേശീയ ജലപാത ആഴംകൂട്ടുന്നതിന്റെ ഭാഗമായി നിലവിലുള്ള പാലം  മാറ്റിസ്ഥാപിക്കേണ്ടി വരും. സെന്റ് ഗ്രിഗോറിയസ് സ്കൂൾ മാറ്റി സ്ഥാപിക്കുന്നതിന് ഭൂമി നൽകാനും തീരുമാനിച്ചു. പുതിയ സ്കൂൾ കെഎംഎംഎൽ തന്നെ നിർമിച്ചുനൽകും.  ധാതുമണൽ ഖനനം ചെയ്തശേഷമാകും ഭൂമി അനുവദിക്കുക.    സുജിത് വിജയൻ പിള്ള എംഎൽഎ, കെഎംഎംഎൽ എംഡി ജെ  ചന്ദ്രബോസ്, കോവിൽതോട്ടം സെന്റ് ആൻഡ്രൂസ് പള്ളി വികാരി ഫാ. മിൽട്ടൺ, തൊഴിലാളി സംഘടനാ നേതാക്കൾ, തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.   Read on deshabhimani.com

Related News