അഭിരാമിക്ക്‌ നാടിന്റെ അന്ത്യാഞ്ജലി



ശൂരനാട്  ബാങ്ക് ജപ്തിനോട്ടീസ് പതിച്ച ദിവസം വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ബിരുദ വിദ്യാർഥിനി ശൂരനാട് തൃക്കുന്നപ്പുഴ വടക്ക് അജിഭവനിൽ അഭിരാമിക്ക്‌ നാടിന്റെ അന്ത്യാഞ്ജലി. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം വീട്ടിലെത്തിച്ച മൃതദേഹം വൈകിട്ട്‌ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു. വിലാപയാത്രയായാണ്‌ വീട്ടിലേക്ക് മൃതദേഹം കൊണ്ടുവന്നത്‌. ഒസ്താമുക്കിനു സമീപം നാട്ടുകാർ ആംബുലൻസ്‌ തടഞ്ഞ്‌ കേരള ബാങ്ക്‌ പതാരം ശാഖയുടെ മുന്നിലെത്തിച്ച്‌ പ്രതിഷേധിച്ചു.  അഭിരാമി പഠിച്ച പതാരം ശാന്തിനികേതനം എച്ച്എസ്എസിന്‌ മുന്നിൽ മൃതദേഹം പൊതുദർശനത്തിനുവച്ചു. ജനപ്രതിനിധികളും സഹപാഠികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ അഭിരാമിയുടെ വീട്ടിലെത്തി. മന്ത്രി കെ എൻ ബാലഗോപാൽ, കോവൂർ കുഞ്ഞുമോൻ എംഎൽഎ, കാപക്‌സ് ചെയർമാൻ എം ശിവശങ്കരപ്പിള്ള, മുൻ പിഎസ്‌സി ചെയർമാൻ എം ഗംഗാധരക്കുറുപ്പ്, സിപിഐ എം ഏരിയ സെക്രട്ടറി പി ബി സത്യദേവൻ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം ആർ രാമചന്ദ്രൻ, ഉല്ലാസ് കോവൂർ, രാജീപ്രസാദ് തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. വൈകിട്ട്‌ നാലോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.  അഭിരാമിയുടെ മരണത്തിൽ ശൂരനാട് പൊലീസ് സിആർപിസി 174 പ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യാക്കുറിപ്പ്‌ കണ്ടെത്തിയിട്ടില്ല. ഫോൺ വിവരങ്ങളും പൊലീസ്‌ പരിശോധിക്കുന്നുണ്ട്‌. Read on deshabhimani.com

Related News