ഭാര്യയെ കൊല്ലപ്പെട്ടനിലയിലും ഭർത്താവിനെ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തി
ശാസ്താംകോട്ട മൺറോതുരുത്തിൽ ഭാര്യയെ വെട്ടേറ്റുമരിച്ചനിലയിലും ഭർത്താവിനെ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തി. നെന്മേനി പേരയിൽ പുരുഷോത്തമൻ (75), ഭാര്യ വിലാസിനി (65) എന്നിവരുടെ മൃതദേഹങ്ങളാണ് വീടിനകത്ത് കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തി പുരുഷോത്തമൻ ആത്മഹത്യചെയ്‌തതാണെന്ന നിഗമനത്തിലാണ് പൊലീസ്. തിങ്കളാഴ്‌ച രാത്രിയാകണം സംഭവം. ചൊവ്വാഴ്‌ച രാത്രിയിലാണ് മരിച്ചനിലയിൽ കണ്ടത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കൊല്ലം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. വ്യാഴാഴ്ച സംസ്കരിക്കും. രണ്ടുദിവസമായി ദമ്പതികളെ വീടിനു പുറത്ത് കാണുന്നില്ലായിരുന്നു. ചൊവ്വ രാത്രിയോടെ ബന്ധുക്കൾ എത്തിയപ്പോൾ കതക് അടച്ചിട്ടിരിക്കുകയായിരുന്നു. ജനാലയിൽക്കൂടി നോക്കിയപ്പോൾ പുരുഷോത്തമനെ കഴുക്കോലിൽ തൂങ്ങിയനിലയിൽ കണ്ടു. തുടർന്ന് പൊലീസിൽ അറിയിച്ചു. പൊലീസിന്റെ സാന്നിധ്യത്തിൽ വാതിൽ പൊളിച്ച് അകത്തുകയറി പരിശോധിച്ചപ്പോൾ അടുത്ത മുറിയിൽ വിലാസിനി വെട്ടേറ്റുമരിച്ചനിലയിലായിരുന്നു. ഭാര്യയെ തലയിൽ കമ്പിപ്പാര ഉപയോഗിച്ച് അടിച്ചുകൊന്നശേഷം പുരുഷോത്തമൻ തൂങ്ങി മരിച്ചതാകാമെന്ന് കരുതുന്നു. ഞങ്ങൾ പോകുകയാണെന്ന് വീടിന്റെ ഭിത്തിയിൽ കുറിപ്പുണ്ടായിരുന്നു. മക്കളില്ലാത്തതിനാൽ സ്വത്തുക്കൾ വീതം വയ്‌ക്കുന്നത് സംബന്ധിച്ചും സൂചനയുണ്ട്. മൃതദേഹ പരിശോധനയിൽ കോവിഡ് പോസിറ്റീവാണ്. Read on deshabhimani.com