മെഡി. കോളേജില്‍ ജോലി 
വാഗ്ദാനംചെയ്‌ത്‌ തട്ടിപ്പ്‌; പ്രതി പിടിയിൽ



ചാത്തന്നൂർ  സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാളെ ഡോക്ടറെന്ന് തെറ്റിദ്ധരിപ്പിച്ച് കൊല്ലം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ജോലി വാഗ്ദാനംചെയ്ത് കബളിപ്പിച്ചയാൾ പിടിയിൽ. വർക്കല കുരയ്ക്കണ്ണി ഇറയിൽ പുരയിടത്തിൽ സഹീർകുട്ടി (50)യാണ് പൊലീസ്‌ പിടിയിലായത്. പാരിപ്പളളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്‌.  തൃപ്പൂണിത്തുറ സ്വദേശി പുരുഷോത്തമന് ജോലി നൽകാമെന്ന് ഫോണിലൂടെ വിശ്വസിപ്പിച്ച പ്രതി മേൽത്തരം ഏലയ്ക്കായും കുരുമുളകും വാങ്ങിവരാനും പണം പാരിപ്പള്ളിയിൽ  നൽകാനും ആവശ്യപ്പെട്ടു. പുരുഷോത്തമൻ പരവൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ സമീപത്തെ പഴക്കടയിൽ പൊതി ഏൽപ്പിച്ച് ഓട്ടോറിക്ഷയിൽ പാരിപ്പള്ളിക്കു വരാൻ നിർദേശിച്ചു. പാരിപ്പള്ളിയിലെത്തി ആശുപത്രിജീവനക്കാരോട് അന്വേഷിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടത്‌ അറിഞ്ഞത്. പുരുഷോത്തമൻ പഴക്കടയിൽ ഏൽപ്പിച്ച  സാധനങ്ങൾ ഡോക്ടറെന്നു പരിചയപ്പെടുത്തിയ ഒരാൾ വാങ്ങിക്കൊണ്ടു പോയതായി അറിഞ്ഞു. തുടർന്ന് പരവൂർ പൊലീസിൽ പരാതി നൽകി. പരാതി ലഭിച്ച് മണിക്കൂറുകൾക്കകം പ്രതിയെ വർക്കലയിൽനിന്ന്‌ പൊലീസ് സംഘം പിടികൂടി. പ്രതിയെ റിമാൻഡ്‌  ചെയ്തു. ഇതേരീതിയിൽ തട്ടിപ്പ്‌ നടത്തിയതിന് ഇയാൾക്കെതിരെ വർക്കല സ്റ്റേഷനിൽ കേസുണ്ട്. പരവൂർ ഇൻസ്പെക്ടർ എ നിസാർ, എസ്‌ഐമാരായ നിഥിൻ നളൻ, ഷൂജ, എഎസ്‌ഐ പ്രമോദ്, സിപിഒ അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. Read on deshabhimani.com

Related News